ADVERTISEMENT

ന്യൂഡൽഹി ∙ സച്ചിൻ പൈലറ്റ് ഇപ്പോൾ കോൺഗ്രസിൽ നടത്തുന്ന പോരാട്ടം കാണുന്നവർക്ക് ഓർമ വരുന്നത് രാജേഷ് പൈലറ്റ് പാർട്ടിക്കുള്ളിൽ നടത്തിയ പോരാട്ടങ്ങളാണ്. എന്നാൽ, ഒരു ഘട്ടത്തിലും രാജേഷ് പൈലറ്റ് കോൺഗ്രസിൽനിന്നു പോകുന്ന കാര്യം ചിന്തിച്ചില്ല. മറിച്ച് പാർട്ടിയിൽ തിരുത്തൽ ശക്തിയായി നിലകൊണ്ടു. മകൻ, ആ പരിധി കടക്കുമോ എന്ന് ഇന്നറിയാം, മിക്കവാറും.

അച്ഛൻ മരിച്ചശേഷം ഡൽഹിയിൽ മിൽക് ഡെയറി നടത്തിയിരുന്ന അമ്മാവന്റെ വീട്ടിൽനിന്നു വളർന്നപ്പോൾ, പാലു വിറ്റ ബാല്യത്തെക്കുറിച്ച് പലപ്പോഴും രാജേഷ് പൈലറ്റ് പറഞ്ഞിരുന്നു. പിന്നീട്, ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി, സ്ക്വാഡ്രൻ ലീഡർ വരെയായി ഉയർന്നു. രാജേശ്വർ പ്രസാദ് എന്നായിരുന്നു രാജേഷ് പൈലറ്റിന്റെ യഥാർഥ പേര്. രാജീവ് ഗാന്ധിയുമായുള്ള പരിചയം കാരണം 1979ൽ രാഷ്ട്രീയത്തിലെത്തി. അപ്പോഴാണ് രാജേഷ് പൈലറ്റ് എന്നു പേരുമാറ്റിയത്. 1980ൽ 35–ാം വയസ്സിൽ ഭരത്പുരിൽ നിന്ന് ആദ്യവട്ടം എംപിയായി. 84ൽ ദൗസയിൽനിന്ന് വീണ്ടും ജയിച്ചെത്തിയപ്പോൾ രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഉപരിതല ഗതാഗതമന്ത്രിയായി.

കോൺഗ്രസിൽ അന്ന് മുതിർന്ന നേതാക്കളായ അർജുൻ സിങ്, എസ്.ബി. ചവാൻ എന്നിവർക്കെതിരെ ശബ്ദമുയർത്താൻ ധൈര്യം കാണിച്ച നേതാവായിരുന്നു രാജേഷ് പൈലറ്റ്. കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ചുറ്റും ഉപജാപകവൃന്ദം വളർന്നു വരുന്നതിനെ രാജേഷ് പരസ്യമായി വിമർശിച്ചു. വിവാദ സന്യാസി ചന്ദ്രസ്വാമിക്കെതിരെ വിമർശനമുയർത്താൻ ആരും ധൈര്യപ്പെടാതിരുന്ന കാലത്ത് രാജേഷ് അതിനു മടിച്ചില്ല. ഭാര്യ രമാ പൈലറ്റ് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ പരാജയപ്പെടുത്താൻ ചന്ദ്രസ്വാമി മുന്നിട്ടിറങ്ങി. പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ ഉറ്റ സുഹൃത്തായിരുന്നു ചന്ദ്രസ്വാമി. റാവു മന്ത്രിസഭയിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള മന്ത്രിയായ രാജേഷ് പൈലറ്റ് സിബിഐ കേസിൽ ചന്ദ്രസ്വാമിയെ അറസ്റ്റ് ചെയ്യാൻ മടിച്ചില്ല. റാവു പിന്നീട് രാജേഷിനെ പരിസ്ഥിതി മന്ത്രാലയത്തിലേക്കു മാറ്റി. എന്നാൽ രാജേഷ് നിലപാടിൽ ഉറച്ചുനിന്നു.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീതാറാം കേസരിക്കെതിരെ മത്സരിക്കാൻ രാജേഷ് പൈലറ്റ് തയാറായി. ഉൾപ്പാർട്ടി ജനാധിപത്യത്തിന് ആരോഗ്യകരമാണ് മത്സരം എന്നായിരുന്നു നിലപാട്. തോൽവി ഉറപ്പായിരുന്നിട്ടും മത്സരത്തിൽനിന്ന് പൈലറ്റ് പിന്മാറിയില്ല.

‘റിബൽ’ എന്ന സ്ഥാനം രാജേഷ് പൈലറ്റിന് കോൺഗ്രസിൽ എന്നും ഉണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തിൽ പ്രതിഷേധിക്കാൻ ശരദ് പവാറും പി.എ. സാങ്മയും തീരുമാനിച്ചപ്പോൾ അവർ രാജേഷ് പൈലറ്റിനെയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൈലറ്റ് പാർട്ടിയിൽ ഉറച്ചുനിന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത; എതിർത്തപ്പോഴും അതെല്ലാം പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടു തന്നെയായിരുന്നു.

English Summary: Rajesh Pilot and Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com