രാമക്ഷേത്രം ഭൂമിപൂജ: അഡ്വാനിയെയും ജോഷിയെയും ക്ഷണിക്കുമെന്ന്
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ക്ഷണിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ഇരു നേതാക്കളെയും ഒഴിവാക്കിയതായി പ്രചാരണമുണ്ടായതിനു പിന്നാലെയാണ് ടെലിഫോണിലൂടെ ഇരുവരെയും ക്ഷണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചത്. എന്നാൽ പ്രായാധിക്യം, കോവിഡ് നിയന്ത്രണങ്ങൾ എന്നിവ കണക്കിലെടുത്ത് ഇരുവരും വിഡിയോ യോഗത്തിലൂടെ ചടങ്ങുകൾ വീക്ഷിക്കാനാണു സാധ്യത.
ബാബറി മസ്ജിദ് തകർത്ത കേസിൽ കഴിഞ്ഞ ദിവസം അഡ്വാനി, ജോഷി എന്നിവരെ ലക്‌നൗവിലെ സിബിഐ കോടതി വിഡിയോ സിറ്റിങ്ങിൽ വിസ്തരിച്ചിരുന്നു. ഒപ്പം പ്രതി ചേർക്കപ്പെട്ട ഉമ ഭാരതിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കുകയും ഇവരെ ഒഴിവാക്കുകയും ചെയ്തു എന്നായിരുന്നു ആക്ഷേപം.
5 നാണ് ഭൂമിപൂജയും ശിലാസ്ഥാപനവും. 5 പേരിലേറെ കൂടി നിൽക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 4 പേർ മാത്രമേ ഉണ്ടാവൂ എന്നറിയുന്നു. ജനങ്ങൾ എത്തുന്നതിനും നിയന്ത്രണമുണ്ട്. ചടങ്ങിൽ പങ്കെടുക്കേണ്ടിരുന്ന പൂജാരിക്കും 16 പൊലീസുകാർക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്.
English Summary: Advani and Murali Manoha Joshi to Ram Temple land prayer