അമർ സിങ് അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ ദേശീയ രാഷ്ട്രീയത്തിൽ ഒരുകാലത്തു കരുത്തനായ സൂത്രധാരനും വിവാദനായകനുമായിരുന്ന അമർ സിങ് (64) അന്തരിച്ചു. രാജ്യസഭാംഗമായിരുന്നു. വൃക്കരോഗത്തിനു സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണു മരണം. ഇന്നലെ രാവിലെ ബാല ഗംഗാധര തിലകനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
സമാജ്‍വാദി പാർട്ടി (എസ്പി) മേധാവി മുലായം സിങ് യാദവിന്റെ അടുത്ത സുഹൃത്തെന്ന നിലയിൽ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നു. സിപിഎം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ഒന്നാം യുപിഎ സർക്കാർ പ്രതിസന്ധിയിലായപ്പോൾ എസ്പിയുടെ പിന്തുണയുറപ്പിച്ച് സർക്കാരിനെ പിടിച്ചുനിർത്തി പ്രബലനായി. അന്ന് 3 ബിജെപി എംപിമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ 2011 ൽ അറസ്റ്റിലായെങ്കിലും കേസ് തള്ളി.
ജനറൽ സെക്രട്ടറിയായിരുന്ന അമർ സിങ്ങിനെയും ഉറ്റ അനുയായി നടി ജയപ്രദയെയും 2010 ൽ എസ്പിയിൽനിന്നു പുറത്താക്കി. രാഷ്ട്രീയ ലോക് മഞ്ച് എന്ന സ്വന്തം പാർട്ടി രൂപീകരിച്ച് 2011 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റു പോലും കിട്ടിയില്ല. പിന്നീട് രാഷ്ട്രീയ ലോക്ദളിൽ ലയിച്ച് 2014 ൽ ഫത്തേപുർസിക്രിയിൽ നിന്ന് ലോക്സഭയിലേക്കു മത്സരിച്ചു തോറ്റു. ഒടുവിൽ, 2016 ൽ എസ്പിയുടെ പിന്തുണയോടെയാണ് വീണ്ടും രാജ്യസഭയിലെത്തിയത്.
English Summary: Rajya Sabha Member Amar Singh Dies at 64