ഇന്ത്യയ്ക്ക് ശ്വാസം മുട്ടുന്നു; സർക്കാർ കണക്കുകൂട്ടൽ തെറ്റിച്ച് ഓക്സിജൻ ക്ഷാമം
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ആരോഗ്യമേഖലയിൽ കടുത്ത ഓക്സിജൻ ക്ഷാമം. കോവിഡ് ബാധിതരുടെ വൻ വർധനയാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓക്സിജൻ ലഭിക്കാതെ ചില സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതർ മരിച്ചെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
നിലവിലെ സാഹചര്യത്തിൽ 2800 മെട്രിക് ടൺ ഓക്സിജനാണ് പ്രതിദിനം ഇന്ത്യയ്ക്കു വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. കോവിഡ് ബാധിതർക്കും മറ്റു ചികിത്സകൾക്കും കൂടിയാണിത്. എന്നാൽ, രാജ്യത്താകെ 2700 മെട്രിക് ടൺ മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ഉൽപാദിപ്പിക്കുന്നതെന്നാണു ഗ്യാസ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്ക്. അതുതന്നെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശിച്ചതു പ്രകാരം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 700 മെട്രിക് ടൺ മാത്രമായിരുന്നു ഉൽപാദനം.
നേരത്തേ ആകെ ഉൽപാദനത്തിന്റെ 15% ആരോഗ്യമേഖലയ്ക്കും ബാക്കി വ്യവസായമേഖലയ്ക്കും എന്നതായിരുന്നു സ്ഥിതി. ഇപ്പോൾ 55% ആരോഗ്യമേഖലയ്ക്കാണെങ്കിലും കോവിഡ് വ്യാപനത്തിലെ കുതിപ്പു മൂലം പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നാണ് ആശുപത്രികൾ വ്യക്തമാക്കുന്നത്.
നിലവിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരിൽ 6% പേർക്കു മാത്രമാണു രാജ്യത്ത് ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്നത്.