‘ദിഷയുടെ മരണമറിഞ്ഞ സുശാന്ത് തലകറങ്ങി വീണു; റിയ കുടുക്കുമോയെന്ന് ഭയന്നു’
Mail This Article
മുംബൈ ∙ മുൻ മാനേജർ ദിഷ സാലിയാൻ ജീവനൊടുക്കിയതറിഞ്ഞ് നടൻ സുശാന്ത് സിങ് രാജ്പുത് തലകറങ്ങി വീണെന്നും കടുത്ത മാനസിക സമ്മർദത്തിലായെന്നും നടന്റെ സുഹൃത്തും ഫ്ലാറ്റിലെ സഹവാസിയുമായ സിദ്ധാർഥ് പിഥാനി. ലാപ്ടോപ്, ഹാർഡ് ഡിസ്കുകൾ, മറ്റു ചില രേഖകൾ എന്നിവ കൊണ്ടുപോയ കാമുകി റിയ ചക്രവർത്തി അവ ഉപയോഗിച്ചു തന്നെ കുടുക്കുമോയെന്ന് സുശാന്ത് ഭയന്നിരുന്നതായും സിദ്ധാർഥ് സിബിഐയോടു പറഞ്ഞതായി സൂചനയുണ്ട്.
ജൂൺ എട്ടിനാണു ദിഷയെ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. 14നാണു സുശാന്തിന്റെ മരണം. രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ബിജെപി എംഎൽഎ നിതേഷ് റാണെ ആവർത്തിച്ചു. സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ, എട്ടിനാണു തന്റെ വീട്ടിലേക്കു മടങ്ങിയത്.
അതേസമയം, നടന്റെ പോസ്റ്റ്മോർട്ടം, ആന്തരികാവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിക്കുന്ന ഡൽഹി എയിംസിലെ ഫൊറൻസിക് സംഘവുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തും. മരണം ആത്‍മഹത്യയോ, കൊലപാതകമോ എന്നതു സംബന്ധിച്ച് എയിംസ് വിദഗ്ധർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും.
ഇതിനിടെ, രാജ്പുത് സമുദായത്തിൽപ്പെട്ടയാളല്ല സുശാന്ത് സിങ്ങെന്നും രജപുത്രർ ആത്‍മഹത്യയിൽ അഭയം തേടുന്ന ഭീരുക്കളല്ലെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബിഹാറിലെ ആർജെഡി എംഎൽഎ അരുൺ യാദവ് രംഗത്തെത്തി. ഇതിനെതിരെ ബിഹാറിൽ പ്രതിഷേധം ശക്തമായി.
English Summary: Ex manager Disha Salian death affected Sushant Singh Rajput says friend Siddharth Pithani