കർഷക ബില്: എളമരം കരീം, കെ.കെ. രാഗേഷ് ഉൾപ്പെടെ 8 എംപിമാർക്ക് സസ്പെൻഷൻ
Mail This Article
ന്യൂഡൽഹി ∙ കാർഷികോൽപന്ന മേഖല ഉദാരവൽക്കരിക്കാനുള്ള ബില്ലുകളുടെ പേരിൽ രാജ്യസഭയിൽ ഭരണ – പ്രതിപക്ഷ പോര് തുടരുന്നു. കഴിഞ്ഞ ദിവസം നടുത്തളത്തിൽ പ്രതിഷേധിച്ച സിപിഎം അംഗങ്ങൾ എളമരം കരീമും കെ.കെ.രാഗേഷുമുൾപ്പെടെ 8 പേരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. രാജീവ് സത്തവ്, സയ്യിദ് നാസിർ ഹുസൈൻ, റിപുൻ ബോറ (മൂവരും കോൺഗ്രസ്), ഡെറക് ഒബ്രയൻ, ഡോള സെൻ (ഇരുവരും ടിഎംസി), സഞ്ജയ് സിങ് (എഎപി) എന്നിവരാണു സസ്പെൻഡ് ചെയ്യപ്പെട്ട മറ്റുള്ളവർ. തീരുമാനം അംഗീകരിക്കാൻ ഇവർ തയാറാകാതിരുന്നതിനാൽ സഭ നിർത്തിവച്ചു.
ചട്ടമനുസരിച്ച്, സസ്പെൻഡ് ചെയ്യപ്പെടുന്നവർ ഉടൻ സഭയിൽനിന്നു പുറത്തുപോകണം. 8 പേരും പുറത്തുപോകാതെ, പ്രതിഷേധം തുടർന്നു. പ്രതിപക്ഷത്തെ മറ്റുള്ളവർ പിന്തുണയുമായെത്തി. തുടർന്നാണു സഭ നിർത്തിവച്ചത്. പിന്നാലെ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ രാത്രിയും തുടർന്നു.
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കർഷക ബില്ലുകൾ കരിനിയമങ്ങളാണെന്നും അംഗീകാരം നൽകരുതെന്നും കോൺഗ്രസും ഇടതു പാർട്ടികളുമുൾപ്പെടെ 18 കക്ഷികൾ രാഷ്ട്രപതി റാംനാഥ് കോവിന്ദിനു കത്തുനൽകി. എൻഡിഎയിൽ തുടരുന്ന ശിരോമണി അകാലി ദളും കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
വിവാദ ബില്ലുകൾ കഴിഞ്ഞ ദിവസം രാജ്യസഭ പരിഗണിച്ചപ്പോൾ നടുത്തളത്തിൽ പ്രതിഷേധിച്ചവരുടെ നടപടി നിർഭാഗ്യകരവും അപലപനീയവുമാണെന്ന് അധ്യക്ഷൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു.
ചട്ടങ്ങളും മര്യാദകളും ലംഘിച്ച് സഭയ്ക്ക് അപമാനമുണ്ടാക്കുകയും ഉപാധ്യക്ഷനെ അധിക്ഷേപിക്കുകയും ചെയ്തവരെ മഴക്കാല സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലേക്കു സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടിൽ പാസായി.
∙ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക്, ഞങ്ങളുടെ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.
- എളമരം കരീം
∙ ഇന്നും സഭയിൽ പ്രവേശിക്കാൻ ശ്രമിക്കും. സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളില്ലാതെ ഇന്നു പ്രതിപക്ഷം സഭയിലിരിക്കില്ല.
-കെ.കെ.രാഗേഷ്
∙ പ്രതിപക്ഷം ഇടനിലക്കാർക്കുവേണ്ടിയാണു സമരംചെയ്യുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ടവർ ആടിനെ പട്ടിയാക്കുകയാണ്. ഗുരുതരമായ കുറ്റങ്ങൾ ചെയ്തവർക്കെതിരെയാണു നടപടി.
-വി.മുരളീധരൻ, പാർലമെന്ററികാര്യ സഹമന്ത്രി