ഗാന്ധിപ്രതിമയുടെ കൺവെട്ടത്ത് ഒരു പ്രതിഷേധ രാത്രി
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു സമീപമുള്ള മരത്തിലെ പക്ഷികളാണു തൃണമൂൽ നേതാവ് ഡെറക് ഒബ്രയനെ ഉണർത്തിയത്. കിളിനാദമല്ല, ദേഹത്തുവീണ കാഷ്ഠത്തിന്റെ നനവ് ഡെറക്കിന് അലാമായി.കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചതിനു രാജ്യസഭയിൽ നിന്നു പുറത്താക്കപ്പെട്ട 8 എംപിമാരും പാർലമെന്റ് മന്ദിരത്തിനു മുന്നിൽ തിങ്കളാഴ്ച ആരംഭിച്ച ധർണ ചൊവ്വാഴ്ച രാവിലെ വരെ നീണ്ടു.
കൊതുകുകൾ തന്നെ കുത്തിയെടുത്തു പറക്കുമോയെന്നായിരുന്നു കെ.കെ.രാഗേഷിന്റെ പേടി. ഫെയ്സ്ബുക് ലൈവ് നൽകി അദ്ദേഹം വെളുക്കുവോളം ഉണർന്നിരുന്നു. കോൺഗ്രസിലെ രാജീവ് സത്തവും മറ്റു ചിലരുംഓഡമോസ് പോലെയുള്ള ലേപങ്ങകളുടെ സംരക്ഷണത്തിൽ ഉറങ്ങി.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഗേഷിനെ ഫോണിൽ വിളിച്ച് അഭിവാദ്യം അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡെറക്കിനെയും വിളിച്ചു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ചെറുകടികൾ എത്തിച്ചു. രാത്രിയിൽ ഡിഎംകെയിലെ തിരുച്ചി ശിവയുടെ വക ഇഡ്ഡലിയും. രാവിലെ എട്ടോടെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എത്തി, എംപിമാർക്കുള്ള ചായയും പ്രാതലുമായി. അകമ്പടിയായി ടിവി ക്യാമറക്കാരും. ഔദ്യോഗിക വാഹനത്തിലല്ല എത്തിയതെന്നും സഹപ്രവർത്തനെന്ന നിലയ്ക്കാണെന്നും ഹരിവംശ് പറഞ്ഞു. ഇത്ര രാവിലെ ടിവി ക്യാമറകളുമായി എത്താനുള്ള ഹരിവംശിന്റെ താൽപര്യത്തെ പുൽത്തകിടിയിലിരുന്ന സഭാംഗങ്ങൾ ചോദ്യം ചെയ്തു.
ഹരിവംശിന്റെ നല്ല മനസ്സിനു നന്ദി പറഞ്ഞശേഷം ചായയും ഭക്ഷണവും നിരസിച്ചു. രാജ്യസഭ രാവിലെ 9നു തുടങ്ങി. പത്തോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാക്കളെത്തി, പുറത്താക്കപ്പെട്ടവരില്ലാതെ ഇനി അകത്തേക്കില്ലെന്ന് അവർ വ്യക്തമാക്കി. ഇതോടെ ധർണ അവസാനിപ്പിച്ചു.
English Summary: Night dharna in parliament