കർഷക ബില്ലുകൾ, സസ്പെൻഷൻ; ലോക്സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ കർഷക ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ ബഹളത്തിനൊടുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിച്ചു. 8 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നതു വരെ രാജ്യസഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷം നേരത്തേ തീരുമാനിച്ചിരുന്നു. കർഷക ബില്ലുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണു ബഹളമുണ്ടായത്. തൃണമൂൽ കോൺഗ്രസും ഡിഎംകെയും ടിആർഎസും ബിഎസ്പിയും ആവശ്യത്തെ പിന്തുണച്ചു.
കക്ഷിനേതാക്കളുമായി നടത്തിയ ചർച്ചയിൽ രാജ്യസഭയിലെ വിഷയം പരിഹരിക്കാൻ ഇടപെടാമെന്നു സ്പീക്കറും ഉറപ്പു നൽകിയതായി അറിയുന്നു. ബഹളത്തെത്തുടർന്നു സഭ തുടക്കത്തിൽ ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു. വീണ്ടും ചേർന്നപ്പോഴാണു ബഹിഷ്കരണ പ്രഖ്യാപനമുണ്ടായത്. രാജ്യസഭാ വിഷയം അധീർ സംസാരിക്കാൻ തുടങ്ങിയെങ്കിലും അനുവദിച്ചില്ല. രാജ്യസഭയിലെ എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയം ലോക്സഭയിൽ ഉന്നയിക്കരുതെന്നു സ്പീക്കർ റൂളിങ് നൽകി. ‘ഐബി’യിൽ നിന്ന് എന്നു പറഞ്ഞു 3 പേർ എന്തൊക്കെയാണു ലോക്സഭയിൽ പ്രസംഗിക്കുക എന്നു ചോദിച്ചതായി ഡിഎംകെ അംഗം കതിർ ആനന്ദ് പറഞ്ഞു.
English Summary: Opposition boycott loksabha