സൗദി –ഇന്ത്യ ചാർട്ടേഡ് വിമാനങ്ങൾക്ക് വിലക്ക്
Mail This Article
റിയാദ്∙ കോവിഡ് രൂക്ഷമായതിനാൽ ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ നിർത്തിവച്ച് സൗദി. ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണ സർവീസുകൾക്ക് മാർച്ച് 4ന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അറിയിച്ചു. അതേസമയം, ഇതു വന്ദേഭാരത് മിഷൻ സർവീസുകളെ ബാധിക്കില്ലെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിലക്കിനു പിന്നാലെ, ഇന്നലെ കൊച്ചിയിൽ നിന്ന് രാത്രി 11.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റ റിയാദ് ചാർട്ടേഡ് വിമാനം റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള ഇരുന്നൂറോളം നഴ്സുമാരും മടക്ക വിമാനത്തിൽ നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇരുനൂറിലേറെ പേരും ഇതോടെ വലഞ്ഞു.
അതേസമയം, യുഎഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് എത്താം. എന്നാൽ, അവിടെ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷമാകണം യാത്ര. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രക്കാർ തതമൻ, തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണം.
ഒമാൻ വീസക്കാർക്ക് യാത്രാനുമതി
മസ്‌കത്ത് ∙ ഒമാനിൽ താമസ വീസയുള്ളവർക്ക് അടുത്തമാസം ഒന്നു മുതൽ മടങ്ങിവരാൻ അനുമതി. വരുന്നവർ വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും 14 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ അടുത്തമാസം ഒന്നു മുതൽ വിമാനത്താവളങ്ങൾ തുറക്കാനും രാജ്യാന്തര സർവീസുകൾ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.