സേനാതല മാരത്തൺ ചർച്ചയും വിജയിച്ചില്ല; വഴങ്ങാതെ ചൈന, സന്നാഹം ശക്തമാക്കി ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ 14 മണിക്കൂർ നടത്തിയ മാരത്തൺ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിർത്തിയിലെ സംഘർഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ല. സ്ഥിതി സങ്കീർണമാണെന്നും വരും ആഴ്ചകളിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.
പ്രശ്നപരിഹാരം നീണ്ടതോടെ, അതിർത്തിയിൽ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിർത്തിയിലുടനീളം സേനാംഗങ്ങളെ നിലനിർത്തും. കൊടും തണുപ്പിനെ നേരിടാൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകൾ അതിർത്തിയിലെത്തിച്ചു.
പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ചുഷൂൽ, ഗോഗ്ര, ഡെപ്സാങ് എന്നിവയടക്കം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂർണമായി അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാന വാരം അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.
പിൻമാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിർത്തിയിലെ കൂടിക്കാഴ്ചയിൽ ശ്രമിച്ചത്. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്തു നിന്നു പൂർണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തർക്ക മേഖലകൾ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയർത്തുന്നത്.
English Summary: India China faceoff