ADVERTISEMENT

ലക്നൗ ∙ ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി ഉൾപ്പെടെ 32 പ്രതികളെയും വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് ലക്നൗവിലെ പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. പ്രതികളായ നേതാക്കളുടെ പ്രസംഗങ്ങളുടെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവായി അംഗീകരിക്കാൻ ജഡ്ജി എസ്.കെ. യാദവ് തയാറായില്ല.

സാമൂഹിക വിരുദ്ധരാണ് മസ്ജിദ് തകർത്തതെന്നും അവരെ പ്രോത്സാഹിപ്പിക്കാനല്ല, തടയാനാണു നേതാക്കൾ ശ്രമിച്ചതെന്നും 2300 പേജുള്ള വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. ഉള്ളിൽ വിഗ്രഹങ്ങളുണ്ടായിരുന്നതിനാലാണു മന്ദിരം തകർക്കുന്നതു തടയാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അന്തരിച്ച അശോക് സിംഗാൾ ശ്രമിച്ചതെന്നു കോടതി വിശദീകരിച്ചു.

മസ്ജിദിനു സമീപത്തെ വേദിയിലായിരുന്നു എന്നതുകൊണ്ട് അതിക്രമം നടക്കുമെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നില്ല. ആരതി സമാധാനപരമായിരുന്നുവെന്നാണ് ഒട്ടുമിക്ക സാക്ഷികളുടെയും മൊഴി. കുറ്റാരോപിതരിൽ ഒരാൾ പോലും മന്ദിരം തകർക്കുന്നതിൽ പങ്കെടുത്തതായി ഒരു സാക്ഷിമൊഴി പോലുമില്ല.

ഏതെങ്കിലുമൊരു പ്രസംഗം മതവികാരമുണർത്താൻ ഉപയോഗിച്ചതായി സ്ഥാപിക്കുന്ന റെക്കോർഡിങ്ങുകളോ ശബ്ദ സാംപിളോ ഇല്ല. രേഖകളും പ്രസ്താവനകളും യഥാർഥമെന്ന് സാക്ഷ്യപ്പെടുത്താതെ നൽകിയിട്ടുള്ളതിനാൽ തെളിവായി അംഗീകരിക്കാനാവില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

വിധിയെ ജയ് ശ്രീറാം ഉരുവിട്ടാണ് സ്വാഗതം ചെയ്തതെന്ന് അഡ്വാനി പറഞ്ഞു. മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചന, മതാടിസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കൽ, കലാപത്തിനു പ്രേരിപ്പിക്കൽ, ദേശവിരുദ്ധ നടപടികൾ തുടങ്ങിയവയാണ് അഡ്വാനിക്കും ബിജെപി– വിഎച്ച്പി നേതാക്കളായ മുൻ കേന്ദ്ര മന്ത്രിമാർ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, സാധ്വി ഋതംഭര എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കെതിരെ ആരോപിച്ചത്. അഡ്വാനി ഉൾപ്പെടെ 21 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ 2017 ഏപ്രിൽ 19ന് സുപ്രീം കോടതിയാണ് നിർദേശിച്ചത്. വിചാരണക്കോടതിയുടെ നടപടി പൂർത്തിയാക്കാൻ സമയപരിധി നിർദേശിച്ചതിലൂടെ, ഫലത്തിൽ, കേസിന്റെ പുരോഗതി സുപ്രീം കോടതിയുടെ നിരീക്ഷണത്തിലായിരുന്നു.

മസ്ജിദ് തകർത്ത 1992 ഡിസംബർ 6നും തുടർന്നുമായി റജിസ്റ്റർ ചെയ്ത 49 കേസുകളിലായി 49 പ്രതികളാണുണ്ടായിരുന്നത്. അവരിൽ ശിവസേനാ നേതാവ് ബാൽ താക്കറെ, ബിജെപി നേതാവ് വിജയരാജെ സിന്ധ്യ എന്നിവർ ഉൾപ്പെടെ 17 പേർ വിചാരണക്കാലത്തു മരിച്ചു.

മൊത്തം 600 രേഖകളാണ് തെളിവുകളായി സിബിഐ ഹാജരാക്കിയത്. 351 സാക്ഷികളെയും ഹാജരാക്കി. വിഡിയോ കസെറ്റുകൾ മുദ്രവച്ചല്ല ഹാജരാക്കിയതെന്നും അവയിൽ തിരുത്തലുകൾ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. നെഗറ്റീവുകൾ ഒപ്പമില്ലെന്നതാണ് ഫോട്ടോകൾ അംഗീകരിക്കാത്തതിനു കാരണം. പത്രവാർത്തകൾ സംഭവസ്ഥലങ്ങളിൽ പോയി സ്ഥിരീകരിക്കാൻ സിബിഐ ശ്രമിച്ചില്ലെന്നതാണ് കോടതി പറഞ്ഞ മറ്റൊരു പിഴവ്.

മുസ്‍ലിം സംഘടനകൾ അപ്പീലിന്

ന്യൂഡൽഹി ∙ ബാബറി മസ്ജിദ് കേസിൽ പ്രത്യേക കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം സിബിഐ തീരുമാനിച്ചിട്ടില്ല. വിധിയുടെ പൂർണമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നു സിബിഐ വ്യത്തങ്ങൾ വ്യക്തമാക്കി. ഇതേസമയം, അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡും (എഐഎംപിഎൽബി) ഉത്തർപ്രദേശ് വഖഫ് ബോർഡും വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു വ്യക്തമാക്കി.

മുസ്‍ലിം സംഘടനകൾ സംയുക്തമായി അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എഐഎംപിഎൽബി അംഗം മൗലാനാ ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary: Babri Masjid demolition case verdict 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com