ചിരാഗ് പാസ്വാനെ തള്ളി ബിജെപി
Mail This Article
ന്യൂഡൽഹി ∙ ബിഹാറിൽ വോട്ടുപിളർത്തൽ രാഷ്ട്രീയമാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) കളിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. എൻഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ആദ്യ പ്രതികരണമാണിത്.
ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്ക് എൽജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എൽജെപി ബിഹാറിൽ എൻഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമർശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.
നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ജെഡി(യു) അതൃപ്തി പ്രകടിപ്പിച്ചപ്പോൾ പ്രാദേശിക ബിജെപി നേതൃത്വം നിതീഷിനു പിന്തുണമായി എത്തിയിരുന്നു. എങ്കിലും ദേശീയ നേതൃത്വം മിണ്ടിയിരുന്നില്ല. റാം വിലാസ് പാസ്വാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ജെ.പി. നഡ്ഡയും അമിത്ഷായും ഉൾപ്പെടെയുള്ളവർ ചിരാഗ് പാസ്വാനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. അപ്പോൾ തന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചും ചിരാഗ് അറിയിച്ചിരുന്നുവെന്നാണ് എൽജെപിയുടെ വിശദീകരണം. എന്നാൽ ഇത് എൽജെപിയുടെ നിലനിൽപ്പിനുള്ള രാഷ്ട്രീയക്കളിയാണെന്ന് സംബിത് പത്ര പറഞ്ഞു. ബിജെപി–എൽജെപി സർക്കാർ ബിഹാറിൽ അധികാരത്തിലെത്തുമെന്നു ചിരാഗ് പാസ്വാൻ ഇന്നലെയും പട്നയിൽ ആവർത്തിച്ചു.
English Summary: BJP denies Chirag Paswan's statement