പട്ടിണിയൊഴിയാതെ ഇന്ത്യ: ആഗോള പട്ടിണി സൂചികയിൽ രാജ്യം 94–ാമത്
Mail This Article
ന്യൂഡൽഹി ∙ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 94–ാം സ്ഥാനം. ഗുരുതര പട്ടിണി സാഹചര്യങ്ങളുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 107 രാജ്യങ്ങളാണു പട്ടികയിലുള്ളത്. റുവാണ്ട, നൈജീരിയ, അഫ്ഗാനിസ്ഥാൻ, ലിബിയ, മൊസാംബിക് തുടങ്ങി 13 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയെക്കാൾ മോശം സ്ഥിതിയിലുള്ളത്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ സൂചികയിൽ ഇന്ത്യയ്ക്ക് 102–ാം സ്ഥാനമായിരുന്നു.
ഇതേ വിഭാഗത്തിൽ തന്നെയെങ്കിലും അയൽ രാജ്യങ്ങളായ ബംഗ്ലദേശ് (75), മ്യാൻമർ (78), പാക്കിസ്ഥാൻ (88) എന്നിവ ഇന്ത്യയെക്കാൾ മുന്നിലാണ്. ഭേദപ്പെട്ട സാഹചര്യമുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണു നേപ്പാളും (73) ശ്രീലങ്കയും (64).
ചൈന, ബെലാറൂസ്, യുക്രെയ്ൻ, തുർക്കി, ക്യൂബ, കുവൈത്ത് എന്നിവയടക്കം 17 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്. ചാഡ്, ടിമോർ–ലെസ്റ്റെ, മഡഗാസ്കർ എന്നിവയാണ് ഏറ്റവും അപകട നിലയിലുള്ള രാജ്യങ്ങൾ.
സർക്കാരിനെതിരെ രാഹുൽ
സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ട് പാവങ്ങളുടെ വിശപ്പിനെക്കുറിച്ചു ചിന്തിക്കാൻ മോദി സർക്കാരിനു സമയമില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിലായതു സൂചിപ്പിച്ചായിരുന്നു വിമർശനം.
ഗുരുതരം, വളർച്ചക്കുറവ്: ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയിലെ സ്ഥിതി
പോഷകാഹാരം ലഭിക്കാത്തവർ – ജനസംഖ്യയുടെ 14%
5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ വളർച്ചാ മുരടിപ്പ് 37.4%
തൂക്കക്കുറവ് 17.3%
മരണനിരക്ക് 3.7%
Content highlights: Global hunger index