ADVERTISEMENT

ന്യൂഡൽഹി ∙ ഭാര്യ ജീവിതം പങ്കിടുന്ന വീട് എന്നതിൽ ഭർത്താവിന്റെ ബന്ധുവീടുൾപ്പെടെയുള്ളവ വരുമെന്ന് സുപ്രീം കോടതി. 2007ലെ സുപ്രീം കോടതി ഉത്തരവിൽ പറയുന്നതു പ്രകാരമുള്ള, ഭർത്താവിന്റെ സ്വന്തം വീടോ ഭർത്താവു വാടകയ്ക്കെടുത്തതോ ഭർത്താവു കൂടി ഉൾപ്പെട്ട കൂട്ടുകുടുംബമോ മാത്രമല്ല ഭാര്യയ്ക്ക് താമസാവകാശമുള്ള ഇടങ്ങളെന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.

ഗാർഹിക പീഡനം തടയാനുള്ള (2005) നിയമത്തിലെ 2 (എസ്) വകുപ്പ് വ്യാഖ്യാനിച്ചാണു 3 അംഗ ബെഞ്ചിന്റെ വിധി. ഈ വകുപ്പിന് 2007ൽ എസ്.ആർ.ബത്ര കേസിൽ 2 അംഗ ബെഞ്ച് നൽകിയ നിർവചനം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, എവിടെയെല്ലാം ഭാര്യ ഭർത്താവുമായി ഒരുമിച്ചു താമസിച്ചിട്ടുണ്ടോ അതിനെയെല്ലാം ജീവിതം പങ്കിടുന്ന സ്ഥലമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമപ്രകാരം പരാതി നൽകുമ്പോൾ താമസിക്കുന്ന വീട്, അതിനു തൊട്ടുമുൻപ് എവിടെനിന്നു പുറത്താക്കപ്പെട്ടുവോ ആ വീട് തുടങ്ങിയവയാണ് പരിഗണിക്കേണ്ടതെന്ന് ജഡ്ജിമാരായ ആർ.സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരുമുൾപ്പെട്ട ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.

ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ മരുമകൾ സ്നേഹ അഹൂജയ്ക്കെതിരെ നൽകിയ പരാതിയിലാണ് വിധി. തന്റെ മകനുമായി വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്ത സ്നേഹ വീടൊഴിയണമെന്നായിരുന്നു സതീഷ് ചന്ദ്രയുടെ ആവശ്യം. കേസിൽ സ്നേഹയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി നൽകിയ വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

English Summary: Woman has right to stay at estranged in law's home says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com