റെംഡിസിവിർ വിലക്കി ലോകാരോഗ്യ സംഘടന
Mail This Article
ന്യൂഡൽഹി ∙ ആന്റിവൈറൽ മരുന്നായ റെംഡിസിവിർ, കോവിഡ് ബാധിതർക്കു നൽകേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടനയുടെ മാർഗരേഖ. ഇന്ത്യയടക്കം 30 രാജ്യങ്ങളിൽ നടത്തിയ സോളിഡാരിറ്റി ട്രയലിൽ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.
മരണനിരക്കോ കോവിഡ് ബാധിതരുടെ ആശുപത്രി വാസമോ കുറയ്ക്കുന്നതിൽ കാര്യമായി ഫലം ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തൽ.
റെംഡെസിവിറിനു പുറമേ, ഇന്റർഫെറോൺ, മലേറിയയ്ക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവിയ്ക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിർ എന്നിവയും ഫലപ്രദമാകുന്നില്ലെന്ന് ഇടക്കാല ട്രയൽ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിതനായിരിക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള ചികിത്സയിൽ റെംഡെസിവിറും ഉപയോഗപ്പെടുത്തിയിരുന്നു.
കോവിഡ് മുക്തരുടെ ആരോഗ്യം ഒരു വർഷം പരിശോധിക്കും
തിരുവനന്തപുരം∙ കോവിഡ് മുക്തരായവരുടെ ആരോഗ്യനില അടുത്ത ഒരു വർഷം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
‘റിവൈവ്’ എന്നു പേരിട്ട പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴിയാകും പരിശോധന. സർക്കാർ ആശുപത്രികളിൽ ചികിത്സ നേടിയ കോവിഡ് ബാധിതരുടെ വിവരങ്ങൾ ഉൾപ്പെടുത്തി റജിസ്ട്രിക്കു രൂപം നൽകും. കോവിഡ് ബാധിതരായ അമ്മമാർക്കു പിറന്ന കുഞ്ഞുങ്ങളെയും നിരീക്ഷണ വിധേയമാക്കും. ഇതിനായി ആശ പ്രവർത്തകർക്കു പരിശീലനം നൽകി.
ഫൈസർ വാക്സീൻ: അടിയന്തര അനുമതി തേടി
വാഷിങ്ടൻ ∙ കോവിഡിനെതിരെ 95% ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഫൈസർ വാക്സീൻ, ഉടനടി ഉപയോഗിക്കാനുള്ള അനുമതി തേടി കമ്പനി. യുഎസ് നിയന്ത്രണ അതോറിറ്റി അംഗീകാരം നൽകിയാൽ ഡിസംബർ അവസാനത്തോടെ ഉപയോഗം തുടങ്ങാനാണ് പദ്ധതി. അനുമതി ലഭിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ വാക്സീൻ വിതരണം തുടങ്ങാനാകുമെന്ന് കമ്പനി പ്രതികരിച്ചു.