കോവാക്സീൻ ട്രയൽ: രോഗം ബാധിച്ചത് പുറത്തുവിട്ടില്ല, യുവാവിന് 2 ദിവസത്തിനുള്ളിൽ ന്യൂമോണിയ
Mail This Article
ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന തദ്ദേശീയ വാക്സീനായ ‘കോവാക്സീൻ’ ട്രയൽ വിവാദത്തിൽ. വാക്സീൻ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയൽ നിർത്തിവയ്ക്കാതിരുന്നതാണു വിവാദം. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണു കോവാക്സീൻ വികസിപ്പിച്ചത്.
ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്സീൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ 2 ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്കു നേരത്തേ മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
പാർശ്വഫലം കണ്ടെത്തിയാൽ ട്രയൽ താൽക്കാലികമായി നിർത്തുകയും പരിശോധനയിൽ വാക്സീനു പ്രശ്നമില്ലെന്നു വ്യക്തമായാൽ തുടരുകയും ചെയ്യുന്നതാണു നടപടി. മറ്റു കമ്പനികളൊക്കെ പ്രശ്നങ്ങളുണ്ടായപ്പോൾ ട്രയൽ നിർത്തി വച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയിക്കാൻ കമ്പനിയോ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനോ (സിഡിഎസ്‌സിഒ) തയാറായില്ല.
ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16നു കോവാക്സീൻ മൂന്നാം ഘട്ട ട്രയൽ തുടങ്ങിയിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി 26,000 പേരിലാണു മൂന്നാം ഘട്ട ട്രയൽ.
വാക്സീന്റേതല്ല പ്രശ്നം: ഭാരത് ബയോടെക്
വാക്സീൻ ട്രയലിൽ പങ്കെടുത്തയാൾക്കു പാർശ്വഫലം ഉണ്ടായത് സിഡിഎസ്‍സിഒയെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക്. പ്രശ്നം വാക്സീന്റേതല്ലെന്നു കണ്ടെത്തി. ഏതു ട്രയലിലും ചില പാർശ്വഫലങ്ങളുണ്ടാകും. അതു ഗൗരവമാകുമ്പോഴാണ് പ്രശ്നം. ഇവിടെ വൊളന്റിയർ സുരക്ഷിതനായിരുന്നു.
English Summary: Covaxin trial controversy