ക്രമസമാധാനം തകർക്കാൻ സിദ്ദിഖ് കാപ്പനും സംഘവും ശ്രമിച്ചെന്ന് യുപി സർക്കാർ
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസ് സെക്രട്ടറിയായിരുന്നുവെന്നു യുപി സർക്കാർ സുപ്രീം കോടതിയിൽ. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം നൽകിയ ജാമ്യാപേക്ഷയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം.
ജാതിഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകർക്കാനുമാണ് കാപ്പനും പോപ്പുലർ ഫ്രണ്ടിന്റെയും ക്യാംപസ് ഫ്രണ്ടിന്റെയും പ്രവർത്തകർ ഹത്രസിലേക്കു പോയതെന്നു യുപി സർക്കാർ ആരോപിച്ചു. മാധ്യമ പ്രവർത്തകനെന്ന പേരിലാണ് പോയത്. കാപ്പൻ ജോലി ചെയ്തിരുന്ന തേജസ് ദിനപത്രം 2018ൽ അടച്ചുപൂട്ടിയതാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപിച്ചു. യുപി സർക്കാരിന്റെ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പത്രപ്രവർത്തക യൂണിയന് ഒരാഴ്ചത്തെ സമയം അനുവദിച്ചു.
അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന ഹർജിയിലെ പരാമർശത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിമർശിച്ചു. അറസ്റ്റ് ചെയ്ത ഉടൻ വിവരം കുടുംബത്തെ അറിയിച്ചിരുന്നു. അറസ്റ്റിന് ശേഷം കുടുംബവുമായി സംസാരിക്കാനോ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനോ അനുമതി ലഭിച്ചില്ലെന്ന വാദം തെറ്റാണ്. 3 തവണ കുടുംബവുമായും ഒരു തവണ അഭിഭാഷകനുമായും കാപ്പൻ സംസാരിച്ചു.