ADVERTISEMENT

ന്യൂഡൽഹി ∙ ജനാധിപത്യം മറ്റുള്ളവർക്കു തിരഞ്ഞെടുപ്പു നടപടികളും ഭരണരീതിയുമാണെങ്കിൽ, ഇന്ത്യയ്ക്കതു മൂല്യവും ജീവിതരീതിയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിൽ ജനാധിപത്യം നൂറ്റാണ്ടുകളുടെ അനുഭവത്തിലൂടെ വികസിച്ച സമ്പ്രദായമാണ്. ഇവിടെ അതു പരാജയപ്പെടുമെന്നു പലരും പ്രവചിച്ചു. പ്രവചനം തെറ്റെന്നു രാജ്യം തെളിയിച്ചു – മോദി പറഞ്ഞു. 

ജനാധിപത്യം ഇന്ത്യയിൽ ഭരണത്തിനൊപ്പം ഭിന്നതകൾ പരിഹരിക്കാനുള്ള മാർഗവുമാണ്. വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ജനാധിപത്യത്തെ ശാക്തീകരിക്കുന്നു. പഴയ പാർലമെന്റ് മന്ദിരം സ്വാതന്ത്യാനന്തര ഇന്ത്യയ്ക്കു ദിശാബോധം നൽകി, പുതിയ മന്ദിരം സ്വാശ്രയ ഭാരതത്തിന്റെ നിർമാണത്തിനു സാക്ഷിയാകും. 

Parliament-stone-laying
പുതുസഭയ്ക്കായ്: ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങു നിർവഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സർക്കാർ രൂപീകരിച്ചത് പഴയ പാർലമെന്റ് മന്ദിരത്തിലാണ്. ഭരണഘടന തയാറാക്കിയതും ജനാധിപത്യം പുനഃസ്ഥാപിച്ചതും ആ മന്ദിരത്തിലാണ്. അവിടെ നിർമിച്ച നിയമങ്ങളും നടന്ന ചർച്ചകളും ജനാധിപത്യ പൈതൃകത്തിന്റെ ഭാഗമാണ്. എന്നാൽ, മന്ദിരത്തിനു 100 വർഷത്തോളം പഴക്കമായി, പല തവണ പുതുക്കിപ്പണിതു. ഇനിയതിന് വിശ്രമം ആവശ്യമാണ് – പ്രധാനമന്ത്രി പറഞ്ഞു. 

ശൃംഗേരി മഠത്തിൽനിന്നുള്ള പൂജാരിമാരാണ് പുതിയ മന്ദിരത്തിനായി ഭൂമി പൂജ നടത്തിയത്. സർവമത പ്രാർഥനയും നടന്നു. പുതിയ പാർലമെന്റ് മന്ദിരവും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കു സുപ്രീം കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കെതിരെയുള്ള കേസുകൾ തീർപ്പാക്കും വരെയാണ് വിലക്ക്. പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിടാൻ മാത്രം കോടതി അനുമതി നൽകി.

എതിർത്ത് കോൺഗ്രസും സിപിഎമ്മും; ‘ജനാധിപത്യത്തെ ചവിട്ടിമെതിച്ചിട്ട് പുതിയ കെട്ടിടം എന്തിന്?’

ന്യൂഡൽഹി ∙ ജനാധിപത്യത്തെ ചവിട്ടിമെതിച്ച ശേഷം പാർലമെന്റിനു പുതിയ മന്ദിരം നിർമിക്കുന്നതിൽ എന്തർഥമെന്നു കോൺഗ്രസ്. ‘‘കർഷകർ തെരുവിൽ ജീവന്മരണ സമരം നടത്തുമ്പോഴാണ് ഇതു ചെയ്യുന്നത്. പാർലമെന്റ് എന്നത് കല്ലും സിമന്റുമല്ല. അത് ജനാധിപത്യത്തെ വിഭാവനം ചെയ്യുന്നു, ഭരണഘടനയെ ഉൾക്കൊള്ളുന്നു. 130 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമാണ്’’. – പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ ചോദിച്ചു.

ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങളുടെ മുകളിലാണ് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നതെന്ന് മുതിർന്ന നേതാവ് പി.ചിദംബരം വിമർശിച്ചു. തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ഇരട്ടത്താപ്പാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

അംബേദ്കറുടെ പേരിടണം

പ്രധാനമന്ത്രി തറക്കല്ലിടൽ നടത്തുമ്പോൾ ദലിത് നേതാവ് ഉദിത് രാജിന്റെ നേതൃത്വത്തിൽ പാർലമെന്റിനു സമീപം പ്രതിഷേധ റാലി നടന്നു. പുതിയ മന്ദിരത്തിന് ഡോ. ബി.ആർ അംബേദ്കറുടെ പേരിടണമെന്ന് അവർ ആവശ്യപ്പെട്ടു.

English Summary: PM Lays Foundation Stone for New Central Vista Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com