ADVERTISEMENT

ന്യൂഡൽഹി ∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച കോവിഷീൽഡിന്റെ 5 കോടി ഡോസിന്റെ സുരക്ഷ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം. ഹിമാചലിലെ കസൗളി സെൻട്രൽ ഡ്രഗസ് ലബോറട്ടറിയിലായിരുന്നു പരിശോധന. 2.5 കോടി ഡോസ് കൂടി ഉടൻ പരിശോധിക്കുമെന്നാണ് വിവരം.

ഭാരത് ബയോടെക്ക് ഉൽപാദിപ്പിച്ച 2 കോടി ഡോസിൽ, ആദ്യ ബാച്ചായി 24 ലക്ഷം ഡോസാണു കസൗളിയിലേക്ക് അയച്ചിരിക്കുന്നത്. ചുരുക്കത്തിൽ, മുൻഗണനാ വിഭാഗത്തിലെ 3 കോടിയാളുകൾക്കു നൽകാനുള്ള വാക്സീൻ സജ്ജമെന്ന സൂചനയാണ് ആരോഗ്യമന്ത്രാലയം നൽകുന്നത്.

ഓരോ സ്ഥലത്തെയും സാഹചര്യം കൂടി പരിഗണിച്ചായിരിക്കും വാക്സീൻ കൈമാറുക. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മനോരമയോടു പറഞ്ഞു. 3.4 കോടി ഡോസ് വാക്സീൻ കൂടി വാങ്ങുമെങ്കിലും അവ സംസ്ഥാനങ്ങൾക്ക് ഉടൻ കൈമാറണോയെന്നു തീരുമാനമായില്ല.

1 കോടി ആരോഗ്യപ്രവർത്തകരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലുള്ള 2 കോടി മറ്റുള്ളവരും ഉൾപ്പെടെ 3 കോടി പേർക്ക് 2 ഡോസ് വീതം നൽകാൻ 6 കോടി ഡോസാണ് ആദ്യ ഘട്ട കുത്തിവയ്പിന് വേണ്ടത്. കേടായി പോകാനിടയുള്ള 10% കൂടി കണക്കാക്കി 6.60 കോടി ശേഖരിക്കും. ആദ്യ 3 കോടി പേർക്കു സൗജന്യമായാണു വാക്സീൻ നൽകുകയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേരത്തെ അറിയിച്ചിരുന്നു.

ആദ്യഘട്ടം : ചെലവ് 1300 കോടി രൂപ

ന്യൂഡൽഹി ∙ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കോവിഷീൽഡ് വാങ്ങുന്നത് 1300 കോടി രൂപയ്ക്കെന്നു സൂചന. ഡോസ് ഒന്നിന് 200 രൂപയാണ് വില. അന്തിമ തീരുമാനം വൈകാതെയുണ്ടാകും.

3–4 ഡോളർ നിരക്കിലായിരിക്കും തുടക്കത്തിൽ സർക്കാരിനു വാക്സീൻ നൽകുകയെന്നും പിന്നീട് വില അൽപം വർധിപ്പിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല പറഞ്ഞു.സ്വകാര്യ വിപണിയിൽ വാക്സീൻ എത്താൻ വൈകും. വില 1,000 രൂപ വരെയാകാമെന്ന സൂചനയും അദ്ദേഹം നൽകി.

രാജ്യം തയാർ: മോദി

ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു രാജ്യത്തു തുടങ്ങാനുള്ള തയാറെടുപ്പായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവർഷത്തിൽ ഒന്നല്ല, 2 ഇന്ത്യൻ നിർമിത വാക്സീനുകൾ വികസിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ ആവശ്യം മാത്രമല്ല, സ്വീകാര്യതയുമുണ്ട്. നാഷനൽ മെട്രോളജി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

സംശയക്കാർക്ക് മാനസിക പ്രശ്നം: കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സീന്റെ ഫലപ്രാപ്തിയിൽ സംശയം ഉന്നയിക്കുന്നവർ മാനസിക പ്രശ്നമുള്ളവരാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. കോൺഗ്രസ് നേതാക്കളും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വാക്സീന്റെ ഫലപ്രാപ്തിയിൽ സംശയം ഉന്നയിച്ചിരുന്നു.

English Summary: Covid security testing started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com