83 തേജസ് യുദ്ധവിമാനം നിർമിക്കും; 45,000 കോടിയുടെ പദ്ധതിക്ക് അനുമതി
Mail This Article
ന്യൂഡൽഹി ∙ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 45,696 കോടി രൂപയുടെ പദ്ധതി പ്രകാരം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനങ്ങൾ നിർമിക്കും. ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധ ഇടപാടാണിത്. യുദ്ധവിമാനങ്ങൾ ഭാവിയിൽ വ്യോമസേനയുടെ നട്ടെല്ലാകുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
വിമാനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 1202 കോടി രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകി.
തേജസ് വിമാനങ്ങളിൽ 73 എണ്ണം മാർക്ക് 1 എ വിഭാഗത്തിൽപ്പെട്ടവയാണ്. ബാക്കി പത്തെണ്ണം ഇതേ വിഭാഗത്തിലുള്ള പരിശീലന വിമാനങ്ങളും. അത്യാധുനിക റഡാറുകൾ, മിസൈലുകൾ, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം എന്നിവ സജ്ജമാക്കിയ വിമാനങ്ങൾ ഇന്ത്യയുടെ ആകാശക്കരുത്തിനു മൂർച്ച നൽകും.
English Summary: India To Buy 83 Tejas Light Combat Aircraft For ₹ 45,696 Crore