വാട്സാപ് നയം അംഗീകരിക്കാൻ മേയ് 15 വരെ സമയം
Mail This Article
ന്യൂഡൽഹി ∙ ഉപയോക്താക്കളുടെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുമെന്നു സൂചിപ്പിച്ച പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കൾക്കു വാട്സാപ് നൽകിയ അവസാനതീയതി നീട്ടി.
ഇതോടെ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഫെബ്രുവരി 8നു ഡിലീറ്റ് ചെയ്യില്ലെന്നു കമ്പനി വ്യക്തമാക്കി. ഇതു സംബന്ധിച്ച തെറ്റിദ്ധാരണ നീക്കുന്നതിനാണു കൂടുതൽ സമയം അനുവദിച്ചത്. വാട്സാപ് ബിസിനസ് അക്കൗണ്ടുകളിലെ പുതിയ സവിശേഷതകളും മേയ് 15 നേ അവതരിപ്പിക്കൂ.
വാട്സാപ് ബിസിനസ് അക്കൗണ്ടുകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണു കമ്പനി പുതിയ സ്വകാര്യതാനയം പ്രഖ്യാപിച്ചത്. വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുമെന്ന സൂചനകളും നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമാണ് ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്. ലക്ഷക്കണക്കിനാളുകൾ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ബദൽ ആപ്പുകളിലേക്കു മാറിയിരുന്നു.
എന്നാൽ, വാട്സാപ്പിലെ സന്ദേശങ്ങൾ മറ്റാർക്കും വായിക്കാനാകില്ലെന്നു കമ്പനി പറഞ്ഞു. ഉപയോക്താക്കളുടെ കോൾ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുകയോ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുകയോ ചെയ്യുന്നില്ല. ഉപയോക്താക്കളുടെ ലൊക്കേഷൻ വാട്സാപ്പിനു കാണാനാകില്ല, കോൺടാക്ട് ലിസ്റ്റ് ഫെയ്സ്ബുക്കിനു കൈമാറുന്നുമില്ല.