ജമ്മു അതിർത്തിയിൽ വീണ്ടും പാക്ക് നിർമിത തുരങ്കം
Mail This Article
ജമ്മു ∙ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ നിർമിച്ച ഒരു തുരങ്കം കൂടി ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ രാജ്യാന്തര അതിർത്തിയിൽ അതിർത്തിരക്ഷാ സേന കണ്ടെത്തി. 10 ദിവസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.
അതിനിടെ, പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത സുരക്ഷാസേന വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
മാണ്ടി നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെ, ഹദിഗുഡയിലെ ദോബ മൊഹല്ല വനമേഖലയിലാണ് ഒളിത്താവളം കണ്ടെത്തിയത്.
എകെ 47 തോക്കുകൾക്കും ചൈനാനിർമിത പിസ്റ്റളുകൾക്കും പുറമേ ഗ്രനേഡ് ലോഞ്ചറും വയർലെസ് സെറ്റുകളും പിടിച്ചെടുത്തവയിൽ പെടുന്നു.
കഠ്‌വ ജില്ലയിലെ ഹിരാനഗറിൽ ഔട്ട് പോസ്റ്റ് സ്ഥിതിചെയ്യുന്ന പൻസാർ മേഖലയോടു ചേർന്നാണു 150 മീറ്റർ നീളമുള്ള പുതിയ തുരങ്കം കണ്ടെത്തിയത്. 30 അടി വീതിയും 3 മീറ്റർ വ്യാസവുമുണ്ട്.
കഴിഞ്ഞ 13ന് ഇതിനു സമീപം ബോബിയാൻ ഗ്രാമത്തിലാണു 150 മീറ്റർ നീളമുള്ള മറ്റൊരു തുരങ്കം കണ്ടെത്തിയത്.
ഇതോടെ സാംബ, കഠ്‌വ ജില്ലകളിലെ രാജ്യാന്തര അതിർത്തിയിൽ 6 മാസങ്ങൾക്കുള്ളിൽ കണ്ടെത്തിയ പാക്ക് നിർമിത തുരങ്കങ്ങളുടെ എണ്ണം നാലായി.