രേഖയില്ലാതെ 120 കോടി; പോൾ ദിനകരന് സമൻസ്
Mail This Article
ചെന്നൈ ∙ സുവിശേഷ പ്രഭാഷകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും കണ്ടെടുത്തതായി സൂചന. ചട്ടങ്ങൾ ലംഘിച്ചു നേരിട്ടു വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകളും ലഭിച്ചു. വിദേശത്തുള്ള പോൾ ദിനകരന്, ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സമൻസ് അയച്ചു.
ചെന്നൈയിൽ പോൾ ദിനകരന്റെ വസതിയിലാണു സ്വർണം കണ്ടെത്തിയതെന്നും സ്ഥാപനങ്ങൾക്ക് ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ആദായനികുതി വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി.
പോൾ ദിനകരന്റെ നേതൃത്വത്തിലുള്ള ജീസസ് കോൾസ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട 28 ഇടങ്ങളിലാണു 4 ദിവസമായി റെയ്ഡ് നടന്നത്. ഗ്രൂപ്പിനു കീഴിലുള്ള കോയമ്പത്തൂരിലെ കാരുണ്യ കൽപിത സർവകലാശാലയിലും പരിശോധന നടന്നു.