കോവിഡിനിടയിലും പ്രൗഢിയോടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം
Mail This Article
ന്യൂഡൽഹി ∙ കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കും. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കില്ല.
രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിക്കും. 9.50നു പരേഡ് ആരംഭിക്കും. ആകെ 32 നിശ്ചലദൃശ്യങ്ങൾ. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും.
പരേഡ് കാണാൻ കാൽ ലക്ഷം പേർ
ന്യൂഡൽഹി ∙ എല്ലാ വർഷവും 1.25 ലക്ഷം പേർ നേരിട്ടു വീക്ഷിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ എത്തുക 25,000 പേർ. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതിൽ തന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്കാണ്.
വിജയ് ചൗക്കിൽ നിന്നു ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡെങ്കിൽ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ അവസാനിക്കും.
2019 ൽ കേന്ദ്രഭരണപ്രദേശമായി മാറിയ ലഡാക്ക്, തിക്സെ മൊണാസ്ട്രിയുടെ ദൃശ്യവുമായി ഇത്തവണ ആദ്യമായി പരേഡിൽ അണിനിരക്കും. റഫാൽ പോർവിമാനമാണ് ഈ വർഷത്തെ തിളക്കങ്ങളിലൊന്ന്.
രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ ചേരും. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമാണിത്.
English Summary: India celebrates republic day