ലഹരിമരുന്നുമായി വനിതാ നേതാവ്; ബംഗാളിൽ ബിജെപി വെട്ടിൽ
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ ബിജെപി യുവജനവിഭാഗം നേതാവ് പമേല ഗോസ്വാമി ലഹരിമരുന്നുമായി അറസ്റ്റിലായ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. അറസ്റ്റിനു പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. ഇതേസമയം, പമേല ലഹരിമരുന്നിന് അടിമയാണെന്ന് പിതാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
നടിയും മോഡലുമായ പമേല ഗോസ്വാമിയെ ലഹരിമരുന്നുമായി സുഹൃത്ത് പ്രബീർ കുമാർ ഡേയ്ക്കും അംഗരക്ഷകനുമൊപ്പം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രബീർ കുമാർ ഡേയും പമേലയും കുറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. 2018ൽ ബിജെപിയിൽ ചേർന്ന പമേല നിലവിൽ ഭാരതീയ ജനതാ യുവമോർച്ച ജനറൽ സെക്രട്ടറി(ബിജെവൈഎം)യാണ്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസിന്റെ പിടിയിൽ നിന്നു കുതറി പമേല നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ബിജെപി നേതാവ് കൈലാഷ് വിജയ്‍വർഗിയയുടെ അടുത്ത അനുയായി ആയ രാകേഷ് സിങ് നടത്തിയ ഗൂഢാലോചനയാണ് തന്റെ അറസ്റ്റ് എന്ന് അവർ വിളിച്ചുപറഞ്ഞു. കോടതി 25 വരെ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ സിഐഡി അന്വേഷണം വേണമെന്നാണ് പമേലയുടെ ആവശ്യം.
കൊൽക്കത്ത പൊലീസും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പമേലയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും രാകേഷ് സിങ് പ്രതികരിച്ചു. പമേലയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തേക്കുമെന്നാണു സൂചന.
Content Highlights: BJP leader Pamela Goswami arrested