ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Mail This Article
ന്യൂഡൽഹി∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഡൽഹി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അഡീഷനൽ സെഷൻസ് കോടതി ഇന്നു വിധി പറയും.
ദിശയെ വിശദമായി ചോദ്യം ചെയ്യാൻ 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പങ്കജ് ശർമ അനുവദിച്ചില്ല. 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണു ദിശയെ കോടതിയിൽ ഹാജരാക്കിയത്.
ഇതിനിടെ, കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ ചോദ്യം ചെയ്തു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡൽഹിയിൽ ചോദ്യം ചെയ്യലിനു ഹാജരാവുകയായിരുന്നു. ഇരുവർക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ദിശയെ ഇവർക്കൊപ്പമിരുത്തിയാണു പൊലീസ് ഇന്നലെ വൈകിട്ടു ചോദ്യം ചെയ്തത്.