ഉന്നാവ് പെൺകുട്ടികളുടെ മരണം: വ്യാജ വാർത്ത നൽകിയെന്ന് കേസ്
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിൽ ഉന്നാവിൽ രണ്ടു പെൺകുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ന്യൂസ് പോർട്ടലിന്റേതടക്കം 8 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കേസ്.
3 പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി രണ്ടു പെൺകുട്ടികളുടെ മൃതദേഹങ്ങൾ ദഹിപ്പിച്ചെന്നും ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് ഉദിത് രാജിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഉന്നാവിലെ സദർ കോട്‌വാലി പൊലീസ് ആണു കേസ് എടുത്തത്. ബർഖ ദത്തിന്റെ ‘മോജോ സ്റ്റോറി’യും ജനജാഗ്രൺ ലൈവ്, ആസാദ് സമാജ് പാർട്ടി വക്താവ് സൂരജ്കുമാർ ബൗധ്, നിലിം ദത്ത, വിജയ് അംബേദ്കർ, അഭയ്കുമാർ ആസാദ്, രാഹുൽ ദിവാകർ, നവാബ് സത്പാൽ തൻവർ എന്നീ ട്വിറ്റർ അക്കൗണ്ടുകളുമാണു വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
മാധ്യമ ധർമം പാലിച്ചാണു വാർത്ത നൽകിയിട്ടുള്ളതെന്നും അതിനെതിരെ ശിക്ഷാനിയമം പ്രയോഗിക്കുന്നതു തങ്ങളെ വിരട്ടാനുള്ള ശ്രമമാണെന്നും എഫ്ഐആറിന്റെ പകർപ്പു പോലും പൊലീസ് തരുന്നില്ലെന്നും ബർഖ ദത്ത് പ്രതികരിച്ചു.