ADVERTISEMENT

അസം ഗണ പരിഷത്തിൽ നിന്ന് സർബാനന്ദ സൊനോവാളിനെയും കോൺഗ്രസിൽനിന്ന് ഹിമന്ത ബിശ്വ ശർമയെയും പിടിച്ചെടുത്താണു ബിജെപി അസമിൽ ബലം നേടിയത്. ഇവർ നയിച്ച ഭരണം നിലനിർത്താനാണ് ഇത്തവണ പാർട്ടിയുടെ ശ്രമം. ലക്ഷ്യമിടുന്നത് 126 ൽ 100 സീറ്റ്. എന്നാൽ, സൊനോവാൾ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു തീർത്തു പറയാൻ പാർട്ടി തയാറായിട്ടില്ല. ഹിമന്തയുടെയും മറ്റൊരു പ്രധാന നേതാവായ ദിലീപ് സൈക്കിയയുടെയും സമ്മർദമാണ് ഇതിനു കാരണം. ഹിമന്ത വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ കരുത്തനായ നേതാവായതു പെട്ടെന്നായിരുന്നു. ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ ചെയർമാനുമാണ്. 

പൗരത്വ ഭേദഗതി നിയമമാണ് പാർട്ടിയുടെ വലിയ വെല്ലുവിളി. പുറത്തു നിന്നുള്ളവർ അസമിലേക്കു വരുന്നതിനെ എതിർക്കുന്ന യുവാക്കളുടെ വലിയ പിന്തുണയുള്ള അസം ജാതീയ പരിഷത്തും മനുഷ്യാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയിയുടെ റെയ്ജോർ ദളും ചേർന്നുളള സഖ്യത്തെയാണ് കോൺഗ്രസും എഐയുഡിഎഫും ഇടതുപാർട്ടികളും ചേർന്ന കൂട്ടുകെട്ടിനെക്കാൾ വെല്ലുവിളിയായി ബിജെപി കരുതുന്നത്. ബിജെപിയുടെ സഖ്യം വിട്ട ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനെക്കൂടി അസം ജാതീയ പരിഷത്ത് സഖ്യത്തിൽ ചേർക്കുന്നുണ്ട്. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും അസം ജാതീയവാദി യുവഛാത്ര പരിഷത്തും ചേർന്നാണ് ജാതീയ പരിഷത്ത് പാർട്ടി രൂപവൽക്കരിച്ചത്. പൗരത്വ നിയമം ഇപ്പോൾ അസമിനു വിഷയമേയല്ലെന്നും വികസനമാണ് വിഷയമെന്നുമാണ് ബിജെപി നിലപാട്. 

പ്രതീക്ഷയോടെ കോൺഗ്രസ് 

സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവ് തരുൺ ഗൊഗോയിയുടെ നിര്യാണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി ഭരണത്തിൽ തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ഇടത് പാർട്ടികൾ, ബദ്റുദീൻ അജ്മലിന്റെ എഐയുഡിഎഫ് എന്നിവ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിനു ബിജെപിയെ മുട്ടുകുത്തിക്കാനുള്ള കരുത്തുണ്ടെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തു കത്തിപ്പടർന്ന പ്രതിഷേധത്തിനൊപ്പം നിന്നാണ് കോൺഗ്രസ് പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്കായി ഗുവാഹത്തിയിൽ സ്മാരകം നിർമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. 

തരുൺ ഗൊഗോയിയുടെ അസാന്നിധ്യത്തിൽ മകൻ ഗൗരവ് ഗൊഗോയ്, മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, മുൻ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ എംഎൽഎ, പ്രചാരണ സമിതി അധ്യക്ഷൻ പ്രദ്യുത് ബൊർദൊലോയ് തുടങ്ങിയവരെ കോർത്തിണക്കിയുള്ള ‘ടീം ഗെയിം’ ആണ് കോൺഗ്രസ് കളിക്കുന്നത്.

Content Highlight: Assam Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com