ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളി ഉൾപ്പടെയുള്ള കന്യാസ്ത്രീ സംഘത്തെ ട്രെയിനിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനു പിന്നിൽ എബിവിപി പ്രവർത്തകരെന്നു റെയിൽവേ പൊലീസ്. 

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന എബിവിപി പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഝാൻസി റെയിൽവേ പൊലീസ് ഡിഎസ്പി നയീംഖാൻ മൻസൂരി വ്യക്തമാക്കി. 

തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ 4 അംഗങ്ങൾക്കെതിരെ 19നാണ് കയ്യേറ്റമുണ്ടായത്. ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിൽ വച്ചായിരുന്നു സംഭവം. കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന സന്യാസപഠനാർഥികളായ 2 പേരെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നായിരുന്നു എബിവിപി പ്രവർത്തകരുടെ ആരോപണം. 

എന്നാൽ, ഇരുവരും 2003 ൽ മാമോദീസ സ്വീകരിച്ചവരാണെന്നു സർട്ടിഫിക്കറ്റുകളിൽ നിന്നു വ്യക്തമായെന്നും മതപരിവർത്തന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞുവെന്നും ഡിഎസ്പി പറഞ്ഞു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒഡീഷ സ്വദേശിനികളായ ശ്വേത, ബി. തരംഗ് എന്നീ സന്യാസാർഥികളെ വീടുകളിലെത്തിക്കാനാണു സിസ്റ്റർ ലിബിയ തോമസ്, സിസ്റ്റർ ഹേമലത എന്നിവർ ഒപ്പം പോയത്. ഋഷികേശിലെ പഠനക്യാംപിൽ പങ്കെടുത്ത ശേഷം ഉത്കൽ എക്സ്പ്രസിൽ മടങ്ങുകയായിരുന്നു എബിവിപി പ്രവർത്തകർ. 

രാത്രി 7ന് ഝാൻസി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവർ ബഹളംവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതപരിവർത്തനം ആരോപിച്ചു പൊലീസിലും പരാതിപ്പെട്ടു. തിരിച്ചറിയൽ കാർഡും മറ്റും കാട്ടിയിട്ടും പൊലീസും ഇവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്. 8 മണിയോടെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കു  കൊണ്ടുപോയി. തുടർന്നു ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നു ബന്ധപ്പെട്ട രേഖകൾ പൊലീസിനു കൈമാറിയതോടെയാണു രാത്രി 11ന് ഇവരെ വിട്ടയച്ചത്. 

നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ

കോട്ടയം ∙ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. പൊൻകുന്നത്ത് തിര‍ഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിയിൽ ബിജെപി സർക്കാരാണു ഭരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. 

കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം ആമുഖ പ്രസംഗത്തിൽ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നിവേദനവും കൈമാറി.

കടുത്ത നടപടി വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ട്രെയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ ഉത്തർപ്രദേശിലെ ഝാൻസിയിൽ ആക്രമിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കിയ സംഭവമാണിത്. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര സർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Content Highlights: Nuns attacked in Uttar Pradesh by ABVP

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com