ADVERTISEMENT

മധുര കോരിപ്പാളയത്ത് ഫിൽറ്റർ കാപ്പിക്കു പ്രശസ്തമായ വിശാലം കോഫി. കറുപ്പും ചുവപ്പും കരകളുള്ള എഐഎഡിഎംകെ മുണ്ടുടുത്തുവന്ന് കാലേകൂട്ടി കാപ്പി കുടിച്ചു തയാറെടുക്കുകയാണ് നേതാക്കൾ. മുതൽ അമൈച്ചർ എടപ്പാടിയാർ എന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രചാരണത്തിനെത്തുന്നു.

മധുരയ്ക്കടുത്ത മേലൂരിൽ മുഖ്യമന്ത്രിയുടെ യോഗത്തിനു പോകുമ്പോൾ ഒറ്റക്കടയിലെ യോഗം കഴിഞ്ഞ് ജനം പിരിയുകയായിരുന്നു. കാത്തുകിടക്കുന്ന ലോറികളിലേക്ക് അവരെ ആട്ടിത്തെളിച്ചു കയറ്റുന്നു. സ്ത്രീകൾക്ക് 200 രൂപയും പുരുഷൻമാർക്ക് 200 രൂപയും ക്വാർട്ടറുമാണത്രേ പ്രതിഫലം. അവിടത്തുകാരുടെ ഭാഷയിൽ ‘ബിരിയാണി കിരിയാണി’ പുറമേ. ഇതു കേട്ടുകേൾവിയല്ല, പിന്നീട് യഥാർഥത്തിൽ കണ്ടു.

മേലൂരിൽ റോഡിനു നടുക്കാണ് യോഗം. വരുത് വരുത് ഡാ, അമ്മാവോടെ ആട്ചി വരുത് ഡാ എന്നൊരു പാട്ട് തകർക്കുന്നുണ്ട്. വരുന്നെടാ അമ്മയുടെ ഭരണം! അനൗൺസ്മെന്റുകൾക്കിടെ ‘രാഷ്ട്രീയ വ്യവസായി എടപ്പാടിയാർ’ എന്നൊരു വിശേഷണം കേട്ടത് വരാൻ പോകുന്നതിന്റെ സൂചന മാത്രമായിരുന്നു. വാഹനം റോഡിന്റെ നടുക്കു നിർത്തി മുകളിലേക്ക് ഉയർന്നുവന്ന ആജാനുബാഹു എടപ്പാടിയുടെ നെറ്റിയിൽ നീണ്ട ഭസ്മക്കുറി, വലത്തേ കൈത്തണ്ട നിറയെ ജപിച്ചു കെട്ടിയ ചരടുകൾ, വെള്ള ഷർട്ടിന്റെ സീത്രൂ പോക്കറ്റിൽ ജയലളിതയുടെ ചിത്രം.

പ്രസംഗം തുടങ്ങിയതുതന്നെ ഞാനൊരു വ്യവസായി എന്നു പറഞ്ഞുകൊണ്ടാണ്. പ്രസംഗമാകെ വ്യവസായം തന്നെ. മധുര വ്യവസായകേന്ദ്രമായതുകൊണ്ടല്ല ഈ പ്രസംഗം. 

എടപ്പാടി പോകുന്നിടത്തൊക്കെ ഈ പ്രസംഗം തന്നെ ഒരു വ്യവസായമാക്കിയിരിക്കുകയാണ്. വ്യവസായിയാണെന്നു പറഞ്ഞതിന് ഡിഎംകെക്കാർ തന്നെ ആക്ഷേപിക്കുന്നുണ്ടെന്ന് എടപ്പാടി പറഞ്ഞപ്പോഴാണ് ഡിഎംകെ വക്താവ് കോൺസ്റ്റന്റൈൻ രവിയുടെ പരിഹാസം ഓർമ വന്നത്. 

തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ എടപ്പാടിക്ക് ഭൂമിയില്ല. വ്യവസായി ആകണമെങ്കിൽ സ്വന്തം ഭൂമിയോ പാട്ടത്തിനെടുത്ത ഭൂമിയോ വേണമെന്നാണു നിയമം. അതില്ലാതെ എടപ്പാടി എങ്ങനെ വ്യവസായിയായെന്നാണ് വക്താവിന്റെ ചോദ്യം.

തലമുറകളായി വ്യവസായികളാണെന്നാണ് എടപ്പാടിയുടെ വാദം. കുലത്തൊഴിലാണത്രേ. ജാതീയ കുലത്തൊഴിലുകൾ തകർക്കാനല്ലേ ദ്രാവിഡ പാർട്ടികളുണ്ടായതെന്ന് ഡിഎംകെ മറുചോദ്യം ഉന്നയിക്കുന്നു.

വ്യവസായ പേച്ച് തുടർന്നപ്പോൾ, കുഗ്രാമങ്ങളിൽനിന്നു കൊണ്ടുവന്നിറക്കിയ ആൾക്കൂട്ടത്തെ നിരീക്ഷിച്ചു. ജനം നിസ്സംഗരായി പ്രതിമകൾ പോലെ നിൽക്കുകയാണ്. ജനത്തിന്റെ ഉദാസീന പ്രതികരണത്തിൽനിന്നുതന്നെ കാറ്റ് വീശുന്നതെങ്ങോട്ടെന്നു വ്യക്തം.

English Summary: Edappadi K Palaniswami election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com