ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ബംഗാളിൽ 30, അസമിൽ 47 വീതം സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 191, അസമിൽ 246 വീതം സ്ഥാനാർഥികൾ ഇന്നു ജനവിധി തേടുന്നു.

ബംഗാളിൽ വോട്ടെടുപ്പു നടക്കുന്ന 30 സീറ്റുകളിൽ 27ലും കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. തൃണമൂൽ വിട്ടു ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ തട്ടകമായ പൂർവ മേദിനിപുരിലെ 7 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പുണ്ട്. തൃണമൂൽ – ബിജെപി സംഘട്ടനം വ്യാപകമായ ഈ ജില്ലകളിൽ പൊലീസിനെയും കേന്ദ്രസേനയെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

ബംഗാളിൽ കോൺഗ്രസ് നേതാവ് നേപാൾ മഹാതോ, ഫോർവേഡ് ബ്ലോക്ക് നേതാവ് ധീരേന്ദ്രനാഥ് മഹാതോ, സിപിഎം നേതാവ് സുശാന്ത ഘോഷ്, ബിജെപിയുടെ രാജീവ് കുണ്ടു, ടിഎംസിയുടെ നടി ജൂൺ മലിയ തുടങ്ങിയ പ്രമുഖർ മാറ്റുരയ്ക്കുന്നു. ബിജെപി, തൃണമൂൽ, ഇടത് – കോൺഗ്രസ് സഖ്യം എന്നിവ തമ്മിലാണു പോരാട്ടം.

അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് റിപുൺ ബോറ തുടങ്ങിയവർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ബിജെപി – അസം ഗണപരിഷത് സഖ്യം, കോൺഗ്രസ് സഖ്യം, അസം ജാതീയ പരിഷത് സഖ്യം എന്നിവ തമ്മിലാണ് മുഖ്യമത്സരം.

‘വിഘടനവാദവും സംഘർഷവും നേരിട്ട അസമിനെ 2001–'16 കാലഘട്ടത്തിലെ തരുൺ ഗൊഗോയ് സർക്കാരാണു സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിച്ചത്. എന്നാൽ, ഇപ്പോൾ അസം തിരിച്ചടി നേരിടുന്നു. മതം, സംസ്കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. നോട്ട് നിരോധനം, ഇന്ധന വിലക്കയറ്റം, കോവിഡ് വ്യാപനം എന്നിവ ജനങ്ങളെ ദുരിതത്തിലാക്കി. പൗരൻമാരെ പരിപാലിക്കുന്ന, വികസനവും സമാധാനവും ഉറപ്പാക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ വിവേകപൂർവം വോട്ടു ചെയ്യുക.’

ഡോ. മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി

Content Highlights: Polling begins in Assam and Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com