ADVERTISEMENT

ന്യൂഡൽഹി ∙ പുരുഷന്മാരുടേതിനു സമാനമായ ശാരീരികക്ഷമതാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഷോർട്ട് സർവീസ് കമ്മിഷനിലുള്ള വനിതാ ഉദ്യോഗസ്ഥർക്കു കരസേനയിൽ ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ– പിസി) നിഷേധിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

86 വനിതാ ഉദ്യോഗസ്ഥരാണു കോടതിയെ സമീപിച്ചത്. ഇവരടക്കം ദീർഘകാല നിയമനം ലഭിക്കാതിരുന്ന ഏകദേശം 650 പേരുടെ അപേക്ഷകൾ പുനഃപരിശോധിക്കാൻ പ്രതിരോധ മന്ത്രാലയത്തിനു കോടതി നിർദേശം നൽകി. 60% ഗ്രേഡ് നേടുന്ന വനിതാ ഉദ്യോഗസ്ഥർക്കു 2 മാസത്തിനകം നിയമനം നൽകണമെന്നും ഉത്തരവിട്ടു.

കരസേനയിൽ വനിതകൾക്കു ദീർഘകാല നിയമനം നൽകുകയെന്ന 2020 ഫെബ്രുവരിയിലെ സുപ്രീം കോടതിയുടെ ചരിത്രവിധി നടപ്പാക്കാത്തതിനെതിരെയായിരുന്നു ഹർജി. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നു ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. മിശ്ര എന്നിവരടങ്ങിയ ബെ‍ഞ്ച് ചൂണ്ടിക്കാട്ടി. സർവീസിന്റെ തുടക്കകാലത്തു പുരുഷന്മാർ തെളിയിച്ച അതേ ശാരീരികക്ഷമതാ മാനദണ്ഡങ്ങളും വനിതകൾക്കും ബാധകമാക്കിയതു ശരിയല്ല. പ്രായത്തിന്റേതായ ശാരീരിക പ്രശ്നങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ടാകും. ഉദ്യോഗസ്ഥരുടെ അച്ചടക്കവും സൽസ്വഭാവവുമാണ് പരിഗണിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ, അടിസ്ഥാന മാനദണ്ഡങ്ങൾ ഉറപ്പാക്കി കൂടുതൽ പേരെ സേനയിൽ ഉൾപ്പെടുത്താനായിരുന്നു ശ്രമമെന്നു പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷനൽ അറ്റോർണി ജനറൽ സഞ്ജയ് ജെയിൻ വാദിച്ചു. പ്രതിവർഷം സാധാരണ 250 പേർക്കാണു ദീർഘകാല നിയമനം നൽകുകയെങ്കിലും ഇപ്രാവശ്യം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉദാര സമീപനം കൈക്കൊണ്ടു. 

പുരുഷന്മാർക്കുള്ള അതേ മാനദണ്ഡങ്ങൾ ബാധകമാക്കിയതിൽ ദുരുദ്ദേശ്യങ്ങളില്ലായിരുന്നുവെന്നും വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ നിരാകരിച്ച കോടതി, സേനയിൽ അസമത്വം പാടില്ലെന്നു നിർദേശിച്ചു.

English Summary: Supreme Court rejects army guideline in women permenant appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com