ADVERTISEMENT

കൊടൈക്കനാൽ മലനിരകളുടെ താഴ്‌വാരത്ത് വീരപാണ്ടി വേപ്പുമരത്തെരുവിൽ ഒ.പനീർസെൽവത്തെ കാത്തുനിൽക്കുമ്പോൾ ദൂരെ നിന്നേ പ്രചാരണ പേച്ച് കേൾക്കാം – ‘ഉങ്കൾ വീട്ടു പിള്ളൈ, ഉങ്കളിൽ ഒരുവൻ, നമ്മുടെ മനസ്സിലെ മകഴ്ചി...’ നിങ്ങളുടെ വീട്ടിലെ കുട്ടി, നിങ്ങളിൽ ഒരുവൻ, നമ്മുടെ മനസ്സിലെ സന്തോഷം ദാ വരുന്നെന്നാണ്.

പറഞ്ഞതെല്ലാം ശരിയാണ്. തേവർ സമുദായക്കാർ ഏറെയുള്ള ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ ഓട്ടക്കാര തേവരുടെ മകനായി വളർന്നതാണ് പനീർസെൽവം. ഇവിടെയടുത്ത പെരിയകുളത്താണ് പഴയ വീട്. ഉപജീവനത്തിനൊരു ചായക്കടയുണ്ടായിരുന്നു പണ്ട്. അതിനോടു ചേർന്നു വച്ച പുതിയ വീട്ടിൽ ഇടയ്ക്കിടെ വസിക്കാൻ വരും ഒപിഎസ്. പഴയ കഥയൊന്നും പറഞ്ഞിട്ടു കാര്യമില്ല. തമിഴ്നാട് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ ഒപിഎസിന് 1000 കോടി രൂപയെങ്കിലും കാണുമെന്ന് നാട്ടിൽപാട്ടാണ്.

നാട്ടുകാർക്കു പണം വാരിയെറിയാനും മടിയില്ല. ബന്ധുവീടുകളിൽ 30 ലക്ഷം വീതം കൊടുത്തത്രേ. ഇലക്‌ഷൻ യോഗങ്ങൾ നടക്കുന്നിടത്തെ വീടുകളിൽ തലേന്ന് 200 രൂപ എത്തും. യോഗം കഴിഞ്ഞാണ് ബാക്കി. പങ്കെടുത്തവരുടെ പേരു നോട്ട് ചെയ്ത് അന്നുതന്നെ 200 രൂപ കൂടി എത്തിക്കുമെന്ന് സിംഗപ്പൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വടിവേൽ രഹസ്യം പറഞ്ഞു. കൈലിയുടുത്തു നിൽക്കുന്ന വടിവേൽ കോവിഡ്‌കാലത്ത് വയൽപട്ടിയിലെ വീട്ടിലിരുന്നാണ് ജോലി.

പോളിങ്ങിനു തൊട്ടുമുൻപ് വീടുകളിൽ പണമെത്തും. 2000, 5000 പോലുള്ള തുകകളാണ്. ഓരോ 10 വീടിനും ചുമതലയുള്ള പാർട്ടിപ്രവർത്തകനാണ് കാശു വിതരണം നട‍ത്തുക. കാശു കൊടുക്കുന്നുണ്ടോ അതോ അമക്കുകയാണോ എന്നു നിരീക്ഷിക്കാൻ വേറെ സംവിധാനവുമുണ്ട്. 200 കോടി വരെ ഇങ്ങനെ ചെലവഴിക്കുന്ന ഏർപ്പാട് തമിഴ്നാട്ടിലെ മണ്ഡലങ്ങളിലുണ്ടത്രേ. ടാസ്മാക് മദ്യവിൽപനശാലകളിൽ തൊഴിലെടുക്കുന്നവർ ഭൂരിപക്ഷവും അണ്ണാഡിഎംകെ പ്രവർത്തകരാണ്. കേരളത്തിലെ സിപിഎമ്മിനെ അതിശയിപ്പിക്കുന്ന കേഡർ സംവിധാനമാണ് അണ്ണാഡിഎംകെ തമിഴ്നാട്ടിൽ കെട്ടിപ്പടുത്തിരിക്കുന്നത്.

ഒച്ചയെടുക്കാതെ നാട്ടുമ്പുറത്തെ കാർന്നോരെപ്പോലെയാണു പനീർസെൽവം വോട്ടർമാരോടു സംസാരിക്കുന്നത്. ജയലളിതയ്ക്കു മുഖ്യമന്ത്രിപദം വിടേണ്ടിവന്ന 2 തവണയും വിനീതദാസനായി നിന്ന പനീർസെൽവത്തെയാണു മുഖ്യമന്ത്രിയാക്കിയത്. തലൈവിയുടെ മരണശേഷം ശശികല പാർട്ടിയിൽനിന്നു പുറത്താക്കിയതോടെയാണ് ഗൗണ്ടർ സമുദായക്കാരനായ എടപ്പാടി കെ.പളനിസാമി മുഖ്യമന്ത്രിയായത്. തേവർ സമുദായത്തിന്റെ കൂടി പിന്തുണ വേണ്ടതിനാൽ പിന്നീട് ഒപിഎസിനെ തിരിച്ചെടുത്ത് ഉപമുഖ്യമന്ത്രിയാക്കി. തിരഞ്ഞെടുപ്പുഫലം വരുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലെങ്കിലോ? അവിടെയാണ് പനീർസെൽവത്തിന്റെ ട്രപ്പീസ് കളി കാണാൻ പോകുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.

അണ്ണാഡിഎംകെയിൽനിന്നു കാലുമാറി ഡിഎംകെയിലെത്തിയ തങ്കത്തമിഴ് സെൽവൻ എന്ന മറ്റൊരു അഭ്യാസിയാണ് ഒപിഎസിന്റെ എതിരാളിയെങ്കിലും ബോഡിയിൽ ജയം വേറാരും കൊണ്ടുപോകാനിടയില്ല. നാട്ടുകാർ നൽകിയ നിവേദനങ്ങൾ ജീപ്പിനു മുകളിൽനിന്ന് വായിച്ച് എല്ലാം ഉറപ്പു കൊടുക്കും ഒപിഎസ്. അടുത്ത പോയിന്റ് എത്തുംമുൻപ്, നേരത്തേ കിട്ടിയ പൂമാലകളെല്ലാം വയലിലെറിയുന്നതു കണ്ടു. നിവേദനങ്ങളുടെ ഗതിയും ഈ പൂമാലകളുടേതാകാം.

Content Highlights: Tamil Nadu assembly election: O Panneerselvam campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com