ADVERTISEMENT

മുംബൈ ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അഹമ്മദാബാദിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ പുകഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം.  എൻസിപി  ഇക്കാര്യം നിഷേധിച്ചപ്പോൾ, എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു പറയാനാകില്ലെന്ന അമിത് ഷായുടെ പ്രതികരണമാണ് ചർച്ചകൾക്കു വഴിതുറന്നത്.   വാർത്ത ആദ്യം നിഷേധിച്ച ശിവസേന, രണ്ടു മുതിർന്ന നേതാക്കൾ കൂടിക്കാണുന്നതിൽ എന്താണു തെറ്റെന്ന ചോദ്യവുമായി പിന്നീട് വിഷയം മയപ്പെടുത്തി. 

മഹാരാഷ്ട്രയിലെ കോൺഗ്രസ്–എൻസിപി–ശിവസേന ഭരണ മുന്നണിയുടെ ശിൽപിയെങ്കിലും ഈയിടെ തുടർച്ചയായി ഉയരുന്ന വിവാദങ്ങൾ പവാറിനു തലവേദനയാകുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ബിജെപിയുമായി കൈകോർത്താൽ  കേന്ദ്ര സർക്കാരിൽ പ്രാതിനിധ്യം ലഭിക്കുമെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിലുള്ള അധികാരം നിലനിർത്താമെന്ന നേട്ടവുമുണ്ട് എൻ‌സിപിക്ക്. ശിവസേനയെയും കോൺഗ്രസിനെയും  ഇടംവലം നിർത്തി  വെല്ലുവിളികളെ നേരിടുന്നതിലും എളുപ്പമാകും ബിജെപിയുമായുള്ള കൂട്ടുകെട്ട്. പവാർ ഇങ്ങനെയാണു ചിന്തിക്കുന്നതെങ്കിൽ മേയ് രണ്ടിലെ തിരഞ്ഞെടുപ്പുഫലം നിർണായക ഘടകമാണ്.  കേരളത്തിലും അസമിലും കോൺഗ്രസിനും, ബംഗാളിൽ ത്രിണമൂൽ കോൺഗ്രസിനും ഫലം എതിരായാൽ പവാർ ബിജെപിയോട് കൂട്ടുകൂടാനുള്ള സാധ്യത ഏറെയാണെന്നു രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. 

ശിവസേനയെയും കോൺഗ്രസിനെയും ആശങ്കയിലാക്കി ചൊൽപ്പടിക്കു നിർത്താൻ വേണ്ടി പവാർ നടത്തിയ നാടകമാണു കൂടിക്കാഴ്ചയെന്നു വ്യാഖ്യാനിക്കുന്നവരുമുണ്ട്. യുപിഎ അധ്യക്ഷസ്ഥാനത്ത് എത്താനുള്ള തന്റെ മോഹത്തിനു തടയിടുന്ന കോൺഗ്രസിനെ സമ്മർദത്തിലാക്കാനാനെന്നാണ് മറ്റൊരു വാദം.

ശരദ്‌പവാറിന് ശസ്ത്രക്രിയ

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (80) പിത്താശയ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. അടിവയറ്റിൽ വേദനയെത്തുടർന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്. ശരദ് പവാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. നേരത്തെ, വായിൽ കാൻസർ ബാധിച്ചിട്ടുള്ള പവാർ 2004ൽ അതിൽനിന്നു മുക്തനായിരുന്നു.

Content Highlights: Sarad Pawar Amit Shah meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com