ADVERTISEMENT

ചെന്നൈ∙ സ്റ്റൈൽ മന്നൻ രജനീകാന്തിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം കിട്ടിയത് ലേറ്റ് ആയാണോ എന്നു ചോദിച്ചാൽ അതെ എന്നു തമിഴ്നാട് തലകുലുക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘ലേറ്റസ്റ്റായി’ പുരസ്കാരം ലഭിച്ചതിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നാണു ചോദ്യമെങ്കിൽ അതിനു പല ഉത്തരങ്ങളും ഉയർന്നു കഴിഞ്ഞു. രജനി രാഷ്ട്രീയത്തെ വിട്ടാലും രാഷ്ട്രീയം രജനിയെ വിടുന്നില്ലെന്നു ചുരുക്കം. 

അവാർഡിലൂടെ രജനിയുടെ പിന്തുണ ഉറപ്പിക്കുകയാണു ബിജെപി തന്ത്രമെന്ന് ഒരു വിഭാഗം കരുതുന്നു. തിരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു അവാർഡ് പ്രഖ്യാപനവേളയിൽ ഒരു ചോദ്യത്തിനു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ മറുപടി. എങ്കിലും, അവാർഡിലൂടെ രജനി ആരാധകരുടെ വോട്ട് ബിജെപി ലക്ഷ്യമിട്ടെന്നാണു വിലയിരുത്തൽ.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നു പിന്മാറിയെങ്കിലും രജനിയുടെ ആരാധക കൂട്ടായ്മകൾ വലിയ വോട്ട് ബാങ്കാണ്. പലരും മറ്റു പാർട്ടികളിലേക്കു പോയെങ്കിലും രജനിക്കു സ്വാധീനിക്കാൻ കഴിയുന്ന നല്ലൊരു ശതമാനം ഇപ്പോഴുമുണ്ട്. ചില ആശയങ്ങളിൽ ബിജെപിയോടു ചേർന്നു നിൽക്കുമ്പോഴും എല്ലാ പാർട്ടികളുമായും രജനിക്കു സൗഹൃദമുണ്ട്. 

ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുമായി ആത്മബന്ധമുണ്ടായിരുന്നു. 1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത വിരുദ്ധ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീടു സൗഹൃദത്തിലായി. 

പുരസ്കാരങ്ങൾ രാഷ്ട്രീയചർച്ചയാകുന്നതു തമിഴകത്തു പുതുമയല്ല. 1988 ൽ അണ്ണാഡിഎംകെയിൽ നേതൃയുദ്ധം മുറുകിനിന്ന സമയത്തു കേന്ദ്രസർക്കാർ എംജിആറിനു മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി. ആരാധകരെ കോൺഗ്രസിലേക്കു ആകർഷിക്കുകയെന്ന ലക്ഷ്യംകൂടി രാജീവ് ഗാന്ധി സർക്കാരിനുണ്ടായിരുന്നെന്നു വാദമുയർന്നിരുന്നു. കോൺഗ്രസിന്റെ സ്വപ്നം പൂവണിഞ്ഞില്ലെന്നതു ചരിത്രം.

കൂട്ടുകാരന് നന്ദി പറഞ്ഞ്

ചെന്നൈ ∙ ആത്മസുഹൃത്തായ ബസ് ഡ്രൈവർ രാജ് ബഹദൂർ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുള്ളവർക്കു നന്ദി പറഞ്ഞ് രജനീകാന്ത്. കർണാടകയിൽ രജനി കണ്ടക്ടറായിരുന്ന ബസിലെ ഡ്രൈവറായിരുന്ന രാജ്. ‘എന്നിലെ അഭിനേതാവിനെ ആദ്യമായി കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് എന്റെ ആത്മസുഹൃത്ത് രാജ് ബഹദൂറിനു നന്ദി.

എന്നെ നടനാക്കാൻ ഒട്ടേറെ ത്യാഗങ്ങൾ ചെയ്ത സഹോദരൻ സത്യനാരായണ റാവുവിനും നന്ദി’ അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ രജനി പറഞ്ഞു. സിനിമയിൽ ആദ്യ അവസരം നൽകിയ ഗുരുവായ സംവിധായകൻ കെ.ബാലചന്ദർ, അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, സുഹൃത്തും നടനുമായ കമൽ ഹാസൻ, ആരാധകർ എന്നിവർക്കും താരം നന്ദി അറിയിച്ചു.

Content Highlight:  Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com