2 ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവച്ചെന്ന് പരാതി
Mail This Article
കാൻപുർ ∙ ആരോഗ്യകേന്ദ്രത്തിലെ മിഡ്‌വൈഫ് ഫോൺ സംസാരത്തിനിടെ കോവിഡ് വാക്സീന്റെ രണ്ടു ഡോസും ഒരുമിച്ചു കുത്തിവച്ചെന്ന പരാതിയിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം തുടങ്ങി. കാൻപുർ ദേഹത് ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽ വാക്സീനെടുത്ത കമലാദേവി (48)യാണു പരാതിക്കാരി. ഇവർ നിരീക്ഷണത്തിലാണ്.
കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസ് കുത്തിവച്ച ശേഷം ജീവനക്കാരി അർച്ചന ഫോണിൽ സംസാരിച്ചുവെന്നും പിന്നാലെ വീണ്ടും കുത്തിവച്ചുവെന്നും പരാതിയിൽ പറയുന്നു. രണ്ടു തവണ വാക്സീനെടുത്തെന്നു പരാതിപ്പെട്ടപ്പോൾ ആദ്യ കുത്തിവയ്പെടുത്തിട്ടും എന്തിനാണ് അവിടെത്തന്നെ ഇരുന്നതെന്നു ചോദിച്ചു ജീവനക്കാരി ക്ഷുഭിതയായെന്നും പരാതിയിൽ പറയുന്നു.
ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് 3 അംഗ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്. ഓവർഡോസ് ആയതു കൊണ്ടു പ്രത്യേകിച്ചു കുഴപ്പമില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. 4–8 ആഴ്ചകൾക്കു ശേഷം ഒരു ബൂസ്റ്റർ ഡോസ് കൂടി എടുക്കേണ്ടി വരുമെന്നും അവർ പറയുന്നു.
English Summary: Covid vaccination, complaint