കർമഫലത്തിൽ നിന്ന് ആരും രക്ഷപ്പെടില്ല: റഫാലിൽ മോദിയെ ഉന്നംവച്ച് രാഹുൽ
Mail This Article
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന്റെ ഇടപെടലുണ്ടായെന്ന കണ്ടെത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കർമഫലത്തിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ് (ചൗകിദാർ ചോർ ഹേ) എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ഉയർത്തിയ മുദ്രാവാക്യം, തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം രാഹുൽ ഉപേക്ഷിച്ചിരുന്നു. റഫാൽ കരാറിലെ അവിഹിത ഇടപെടലുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയുടെയും ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടിന്റെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം രാഹുൽ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
ഇതേസമയം, വിഷയം ദേശീയതലത്തിൽ ചർച്ചയാക്കേണ്ടതില്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. കരാറുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്കു റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ കമ്മിഷൻ നൽകിയെന്ന കണ്ടെത്തലിനോടു പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടുമില്ല.
ഇന്ത്യ – ഫ്രാൻസ് സർക്കാരുകൾ നേരിട്ടു നടത്തിയ കരാറിൽ ഇടപെട്ട സുഷേൻ വർഷങ്ങളായി പ്രതിരോധ മേഖലയിൽ ഇടപെടുന്നതായാണു വിവരം. യുപിഎ സർക്കാരിന്റെ കാലത്തു നടന്ന അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലും സുഷേന്റെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
മിസൈലുകൾ വഹിച്ച് റഫാൽ വിമാനങ്ങൾ കിഴക്കൻ ലഡാക്കിൽ
ന്യൂഡൽഹി ∙ ഇന്ത്യ – ചൈന സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ മിസൈലുകൾ വഹിച്ച് റഫാൽ യുദ്ധവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തി. ശത്രുസേനയുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ കെൽപുള്ള മൈക്ക മിസൈലുകൾ വഹിച്ചായിരുന്നു പരീക്ഷണപ്പറക്കൽ.
English Summary : Rahul Gandhi against Narendra Modi on rafale deal