പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്: വിശദീകരണം നൽകി ഉദയനിധി
Mail This Article
ചെന്നൈ ∙ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം അടർത്തിയെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ അപമാനിച്ചെന്നു വരുത്തിത്തീർക്കാനാണു ബിജെപിയുടെ ശ്രമമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ.
പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനാൽ ഉദയനിധിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നൽകിയ പരാതിയിൽ, തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. നേരിട്ടു ഹാജരായി തന്റെ ഭാഗം പറയാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു.
മോദിയുടെ മാനസിക പീഡനത്തെ തുടർന്നാണ്, അരുൺ ജയ്റ്റ്‌ലിയും സുഷമ സ്വരാജും മരിക്കാനിടയായതെന്നായിരുന്നു ഉദയനിധിയുടെ പ്രസംഗമെന്നാണു ബിജെപി ആരോപണം. ഡിഎംകെയിൽ കുടുംബാധിപത്യമാണെന്നും മുതിർന്ന നേതാക്കളെ നോക്കുകുത്തികളാക്കി രാജകുമാരൻ പാർട്ടി തലപ്പത്ത് എത്തിയെന്നും മോദി ആരോപിച്ചതിനുള്ള മറുപടി പ്രസംഗമാണു വിവാദമായത്.
സുഷമയുടെയും ജയ്റ്റ്ലിയുടെയും മക്കൾ പരാതി ഉയർത്തിയതിനെ തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ മകനായ ഉദയനിധി ചെപ്പോക്കിലെ സ്ഥാനാർഥിയാണ്.
English Summary: Udayanidhi Stalin