ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സൂചന നൽകി. 

നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ വിഭവങ്ങളും വാക്സീനും നമുക്കുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചും രാത്രി കർഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്–അദ്ദേഹം പറഞ്ഞു.

സാമൂഹിക പരിഷ്കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്സീൻ ഉത്സവം ആഘോഷിക്കാൻ മോദി ആഹ്വാനം ചെയ്തു. പ്രതിരോധ പദ്ധതിക്കു രൂപം നൽകാൻ സംസ്ഥാന സർക്കാരുകൾ ഗവർണറുമായി ചേർന്നു സർവകക്ഷി യോഗം വിളിക്കണം. പരിശോധന വർധിപ്പിക്കാൻ പ്രചാരണം നടത്തണം.ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിനിധീകരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു.

രണ്ടാം ഡോസെടുത്ത് പ്രധാനമന്ത്രി

കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ച് 38–ാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസെടുത്തു. തദ്ദേശീയ കോവാക്സീനാണ് അദ്ദേഹം സ്വീകരിച്ചത്.

മഹാരാഷ്ട്രയിൽ ശനി–ഞായർ ലോക്ഡൗൺ

ഇടവേളയ്ക്കു ശേഷം, രാജ്യം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ചു ലക്ഷത്തിലേറെ പേർ ചികിത്സയിലുള്ള മഹാരാഷ്ട്രയിൽ ശനി–ഞായർ ലോക്ഡൗൺ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ സംസ്ഥാനങ്ങളിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി.

ഇന്ത്യയിൽനിന്നുള്ളവരെ വിലക്കി ന്യൂസീലൻഡ്

ഇന്ത്യയിൽ നിന്നുള്ളവർക്കു ന്യൂസീലൻഡിൽ 11 മുതൽ 28 വരെ പ്രവേശന വിലക്ക്. ന്യൂസീലൻഡ് പൗരന്മാർക്കും തീരുമാനം ബാധകമാണ്.

English Summary: No Complete Lockdown Again in India, Says PM Modi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com