ADVERTISEMENT

ന്യൂഡൽഹി ∙ വാക്സീൻ ദൗർലഭ്യം ചർച്ചയാകുന്നതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പുതിയ പ്രതിസന്ധിയായി കോവിഡ് ചികിത്സയും. കോവിഡിനെതിരെ നൽകുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവറിന്റെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം. മഹാരാഷ്ട്രയും യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പലയിടത്തും മരുന്നു കടകൾക്കു മുൻപിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ട്. 

ഗുരുതര കോവിഡ് രോഗികളിലാണ് റെംഡെസിവർ നൽകുന്നത്. ഇന്ത്യയിലെ 7 കമ്പനികളിൽ നിന്നായി 31.60 ലക്ഷം  വയലാണ് പ്രതിമാസം ഇന്ത്യയ്ക്കു ലഭിക്കുന്നത്. 1–2 ലക്ഷം വയൽ ശേഷിയുള്ള ചെറു കമ്പനികൾ വേറെയുമുണ്ട്. റെംഡെസിവർ ക്ഷാമം ശക്തമായതിനു പിന്നാലെ ഉൽപാദന ശേഷി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ കമ്പനികൾക്കു കഴിഞ്ഞദിവസം കത്തു നൽകി. 

ഇതിനിടെ, വാക്സീൻ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയ്ക്കു പിന്നാലെ രാജസ്ഥാൻ അടക്കം കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി.

ഗുരുതര കോവിഡ് രോഗികൾക്കുള്ള ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്റർ തുടങ്ങിയവയുടെ ലഭ്യതക്കുറവും പല സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയർന്നാൽ കിടക്കയുടെ ക്ഷാമവും പ്രശ്നമാകും.

ഇതേസമയം, ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോവിഷീൽഡിനും കോവാക്സീനും അനുമതി നൽകിയെങ്കിലും മറ്റു വാക്സീനുകളുടെ കാര്യത്തിൽ നടപടി വൈകുകയാണ്.

വെയിൽ, സ്പ്രേ: കോവിഡിനെതിരെ പുതിയ പരീക്ഷണങ്ങൾ

സൂര്യനിൽ നിന്നുള്ള സുരക്ഷിത അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് കോവിഡ് മരണം കുറയ്ക്കുമെന്ന പഠനവുമായി എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ. ബ്രിട്ടിഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിശ്ചിത കാലയളവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.

നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ (എൻഒഎൻഎസ്) കോവിഡിനെതിരെ ഫലപ്രദമാണെന്ന ഗവേഷണ ഫലവും പുറത്തുവന്നിട്ടുണ്ട്.. യുകെയിലെ സനോട്ടൈസ് റിസർച് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ വികസിപ്പിച്ച സ്പ്രേ, കോവിഡ് വ്യാപനം തടയുന്നതിനൊപ്പം കോവിഡ് ബാധയും ലക്ഷണങ്ങളും കുറയ്ക്കുമെന്നും പറയുന്നു. നിലവിൽ കൂടുതൽ ആശങ്ക നൽകുന്ന യുകെ വൈറസ് വകഭേദത്തിൽ നിന്നു കോവിഡ് ബാധിച്ചവരിലാണ് പരീക്ഷണം നടന്നതെന്നതും പ്രതീക്ഷ നൽകുന്നു.

English Summary: Covid vaccine and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com