ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ സ്പുട്നിക് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം ഇന്ത്യയിൽ നിർമിക്കാനുള്ള സാധ്യത തേടി കേന്ദ്രം ചർച്ച തുടങ്ങി. വിതരണ കരാറുള്ള ഡോ. റെഡ്ഡീസിനു പുറമേ ഉൽപാദന കരാറുള്ള 5 കമ്പനികളുമായി ചർച്ച നടക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സീൻ മേയ് പകുതിയോടെ ഇന്ത്യയിൽ ലഭ്യമാക്കാൻ കഴിയുമെന്ന് റഷ്യ അറിയിച്ചു.

ഇതിനിടെ, രാജ്യത്തു വാക്സീൻ ക്ഷാമം ഇല്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രാലയം കുത്തിവയ്പിൽ സംസ്ഥാനങ്ങൾ കൂടുതൽ ആസൂത്രണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 1.67 കോടി വാക്സീൻ ഡോസ് നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസ് വൈകാതെ വിതരണം ചെയ്യും. ഇതുവരെ 11.43 കോടി ഡോസാണു സംസ്ഥാനങ്ങൾ ഉപയോഗിച്ചത്. 

വാക്സീനുകളുടെ പ്രധാന ലക്ഷ്യം വൈറസ് ബാധയുടെ കാഠിന്യം കുറയ്ക്കുകയും രോഗം വഴിയുണ്ടാകുന്ന സങ്കീർണതകളും മരണവും ഒഴിവാക്കുകയുമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. 2 ഡോസും സ്വീകരിച്ചാൽ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നതിനുള്ള സാധ്യത 85% വരെ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, കേസുകളും മരണവും ആദ്യ തരംഗത്തേക്കാൾ ശക്തമാണെന്നും കണക്കുകൾ ആശങ്ക നൽകുന്നതാണെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

വീട്ടിലുള്ള രോഗികൾക്ക് റെംഡെസിവർ അരുത്

ന്യൂഡൽഹി ∙ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ ‘റെംഡിസിവിർ’ മരുന്നിന്റെ ഉപയോഗം ആരോഗ്യമന്ത്രാലയം വിലക്കി. കോവിഡ് രോഗികളിൽ ഇപ്പോഴും ഇതു പരീക്ഷണ മരുന്നാണ്. ആശുപത്രികളിൽ വച്ചേ രോഗികൾക്കു നൽകാവൂ. മെഡിക്കൽ ഷോപ്പുകൾ മരുന്ന് രോഗികളുടെ ബന്ധുക്കൾക്കു നൽകരുത്.

വീടുകളിൽ തുടരുന്ന കോവിഡ് ബാധിതർക്കും ലക്ഷണമില്ലാത്ത രോഗികൾക്കും നൽകരുത്. ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ തുടരുന്നവർക്കു മാത്രമാണ് റെംഡെസിവർ നൽകേണ്ടതെന്നും വാക്സീൻ സമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു. 

English Summary: Russian covid vaccine may be manufactured in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com