ADVERTISEMENT

ചെന്നൈ ∙ പ്രാർഥനകൾ വിഫലം; ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി തമിഴകത്തിന്റെ ‘ചിന്ന കലൈവാനർ’ വിടവാങ്ങി. ഹൃദയാഘാതത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാസ്യ നടനും ടിവി അവതാരകനും സാമൂഹിക പ്രവർത്തകനുമായ വിവേക് എന്ന വിവേകാനന്ദൻ (59) അന്തരിച്ചു. 

ചിന്തയുണർത്തുന്ന ചിരിയിലൂടെ തമിഴ് സിനിമാ ഹാസ്യത്തിനു പുതിയ മുഖം നൽകിയ വിവേക് 220 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം 5 തവണ നേടി. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

വ്യാഴാഴ്ച ആശുപത്രിയിലെത്തി കോവാക്സീൻ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. വാക്സീൻ സ്വീകരിച്ചതും ഹൃദയാഘാതവുമായി ബന്ധമില്ലെന്നു ആരോഗ്യ വകുപ്പ് വിശദീകരിച്ചു. കോവി‍ഡ് വാക്സീൻ അംബാസഡറായി വിവേകിനെ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചതും വ്യാഴാഴ്ചയാണ്.

മനതിൽ ഉരുതിവേണ്ടുമാണു (1987) ആദ്യ ചിത്രം. പുതുപുതു അർഥങ്ങൾ, റൺ, പേരഴകൻ, ധൂൽ, അന്യൻ, ശിവാജി തുടങ്ങിയവയാണു ശ്രദ്ധേയമായ സിനിമകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ധാരാളപ്രഭു’വാണ് അവസാന ചിത്രം.

വിരുഗമ്പാക്കത്തെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലിയർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മേട്ടുകുപ്പം ശ്‌മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: അരുൾ സെൽവി. മക്കൾ: തേജസ്വിനി, അമൃത നന്ദിനി. ഏക മകൻ പ്രസന്നകുമാർ 6 വർഷം മുൻപ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com