പോളിങ് ദിനത്തിൽ ബംഗാളിൽ മോദി, ഷാ പ്രചാരണം
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പു ദിനം മമത ബാനർജിക്കെതിരെ ആക്രമണമഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റു മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. ആദ്യ 4 ഘട്ടങ്ങളിലെ വോട്ടെടുപ്പിൽ തൃണമൂൽ തകർന്നടിഞ്ഞുവെന്നും തിരഞ്ഞെടുപ്പിനു ശേഷം മമതയും മരുമകൻ അഭിഷേകും മാഞ്ഞുപോകുമെന്നും വിവിധ റാലികളിൽ മോദി പറഞ്ഞു. തോൽവി ഉറപ്പായ മമത ദേശീയതലത്തിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.
മൃതദേഹങ്ങളെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന പതിവ് അവർ ആവർത്തിക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുളള യോഗങ്ങളിലൊന്നും മമത പങ്കെടുക്കാറില്ല – മോദി ആരോപിച്ചു. വിവിധ ജില്ലകളിൽ റോഡ് ഷോ നടത്തിയ അമിത് ഷാ, ബംഗാളിലേക്കുള്ള നുഴഞ്ഞു കയറ്റം തടയാൻ ബിജെപിക്കു മാത്രമേ കഴിയൂ എന്ന് അവകാശപ്പെട്ടു.
പോളിങ് സമാധാനപരം
അഞ്ചാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യ കണക്കുകൾ പ്രകാരം 78.36% ആണ് പോളിങ്. കമർഹാട്ടിയിൽ ബിജെപി പോളിങ് ഏജന്റ് ബൂത്തിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ബിജെപി സ്ഥാനാർഥിയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായി.സൗത്ത് 24 പർഗാനാസ് ജില്ലയിലെ ദെഗംഗ മണ്ഡലത്തിലെ ഒരു ബൂത്തിൽ കേന്ദ്രസേനകൾ വെടിയുതിർത്തതായി നാട്ടുകാർ പരാതിപ്പെട്ടു. ആരോപണം വാസ്തവവിരുദ്ധമാണെന്നു കേന്ദ്ര സേനാംഗങ്ങൾ പറഞ്ഞു.
ഏപ്രിൽ 26ന് ഏഴാം ഘട്ടം പോളിങ് നടക്കേണ്ട ജംഗിപുരിലെ ആർഎസ്പി സ്ഥാനാർഥി പ്രദീപ് നന്ദി കോവിഡ് ബാധിച്ചു മരിച്ചു. പോളിങ് മാറ്റിവച്ചു. ഏപ്രിൽ 22ന് ആറാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം തുടരുകയാണ്.
ഫോൺ ചോർത്തൽ ആരോപണവുമായി മമത
കൊൽക്കത്ത ∙ തന്റെ ഫോൺ ചോർത്തുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാതിപ്പെട്ടു. ചോർത്തലിനു പിന്നിൽ കേന്ദ്ര ഏജൻസികളും ബിജെപിയുമാണെന്നും സിഐഡി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഗൽസിയിലെ തിരഞ്ഞെടുപ്പു റാലിയിൽ അവർ പ്രഖ്യാപിച്ചു.