ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡുമായി ബന്ധപ്പെട്ട് അപായ സൂചനകളും സഹായാഭ്യർഥനകളും നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നടപടികൾ സുപ്രീം കോടതി വിലക്കി. ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകി. സമൂഹമാധ്യമങ്ങളിൽ ഇത്തരം സഹായം തേടിയവർക്കെതിരെ ദേശസുരക്ഷാ നിയമം ഉപയോഗിച്ചു യുപി സർക്കാർ നടപടിയെടുക്കുന്നതിനിടെയാണു കോടതിയുടെ ഇടപെടൽ.

സമൂഹമാധ്യമങ്ങളിലടക്കം വിവരക്കൈമാറ്റത്തെ അടിച്ചമർത്താനുള്ള ഏതു നീക്കവും സുപ്രീം കോടതിയുടെ ശിക്ഷണ നടപടിയുടെ പരിധിയിൽ വരുമെന്നത് ചീഫ് സെക്രട്ടറിമാരെയും സംസ്ഥാന പൊലീസ് മേധാവിമാരെയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അറിയിക്കണം. ഉത്തരവിന്റെ പകർപ്പു കലക്ടർമാർക്കു നൽകണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ഇത്തരം അഭ്യർഥനകൾ ഭീതി സൃഷ്ടിക്കാനും ഭരണകൂടത്തെ അപകീർത്തിപ്പെടുത്താനും രാജ്യത്തിന്റെ പ്രതിഛായ മോശമാക്കാനുമാണെന്ന വ്യാഖ്യാനം അസഹ്യമാണ്. മഹാമാരിക്കിടെ സമൂഹമാധ്യമങ്ങളിൽ അടിയന്തര സഹായം തേടിയുള്ള അഭ്യർഥനകൾ സ്വാഭാവികമാണ്. ഇതുകണ്ടു സംഘടനകളും വ്യക്തികളുമെല്ലാം സഹായവുമായി എത്താം. സഹായാഭ്യർഥനകളെയും അപായസൂചനകളെയും അടിച്ചമർത്തുന്നത് കോവിഡിനെ കൂടുതൽ വലിയ ദുരന്തമാക്കും. – കോടതി ചൂണ്ടിക്കാട്ടി.

English Summary: Supreme Court statement against arrest of people seeking help and alert messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com