മലയാളം വിലക്ക്: ഉത്തരവിട്ടത് ആരെന്നത് അവ്യക്തം
Mail This Article
ന്യൂഡൽഹി ∙ ഡൽഹി ജി.ബി. പന്ത് ആശുപത്രിയിൽ നഴ്സുമാർ തമ്മിൽ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കിയുള്ള ഉത്തരവിട്ടത് ആരെന്ന കാര്യത്തിൽ അവ്യക്തത. നഴ്സിങ് സൂപ്രണ്ടിന്റെ പേരിലാണ് ഉത്തരവ്. സൂപ്രണ്ട് വിരമിച്ചിട്ട് 2 മാസത്തിലേറെയായി. 3 ഡപ്യൂട്ടി സൂപ്രണ്ടുമാർക്കാണു താൽക്കാലിക ചുമതല. ഇതിൽ ആരാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നു വ്യക്തമല്ല. വിവാദ സർക്കുലറിൽ പേരോ മുദ്രയോ ഇല്ല.
ഡൽഹി സെക്രട്ടേറിയറ്റിൽ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിലാണു മലയാളം വിലക്കിയുള്ള വിവാദ ഉത്തരവ് പുറത്തിറക്കിയതെന്നാണു സൂചന. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു ലഭിച്ച പരാതി, ആരോഗ്യ ഡയറക്ടറേറ്റിലെ ഡയറക്ടർ ജനറൽ വഴിയാണ് ആശുപത്രിയിലെത്തിയത്. വിലക്കിനെതിരെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സീതാറാം യച്ചൂരി എന്നിവർക്കു പുറമേ നേതാക്കളുടെ വൻനിര പ്രതിഷേധവുമായി എത്തി. എംപിമാരായ ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, എളമരം കരീം, വി. ശിവദാസൻ, ബിജെപി വക്താവ് ടോം വടക്കൻ എന്നിവരെല്ലാം നഴ്സുമാർക്കു പിന്തുണയുമായി എത്തി.
English Summary: Controversial order in Delhi GB Pant hospital