സ്വകാര്യ ആശുപത്രികൾക്കും വാക്സീൻ ‘കേന്ദ്രം വഴി’
Mail This Article
ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സീൻ വിതരണവും പണമിടപാടും ദേശീയ ആരോഗ്യ അതോറിറ്റിയുടെ പോർട്ടൽ സംവിധാനം വഴിയാക്കി. കമ്പനികളിൽ നിന്നു വൻകിട ആശുപത്രികൾ വൻതോതിൽ വാക്സീൻ വാങ്ങിക്കൂട്ടുന്നത് തടയാനാണിത്.
സ്വകാര്യ ആശുപത്രികൾക്കുള്ള വിഹിതം വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ ആശുപത്രികൾക്കും നൽകാനും മേഖലാ പ്രാതിനിധ്യം ഉറപ്പിക്കാനുമാണു നടപടി. നേരത്തേ, ഉൽപാദക കമ്പനികൾക്കു വിൽപനയിൽ പൂർണ സ്വാതന്ത്ര്യം അനുവദിച്ചതു ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വൻകിട ആശുപത്രികൾക്കു മാത്രമായിരുന്നു വാക്സീൻ ലഭിച്ചത്.
രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ മാത്രം 44 കോടി വാക്സീൻ ഡോസിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകി. കോവിഷീൽഡ് 25 കോടി ഡോസും കോവാക്സീൻ 19 കോടി ഡോസുമാണ് ഓർഡർ ചെയ്തത്. ജനുവരി മുതൽ ജൂലൈ വരെ 53.6 കോടി ഡോസ് വാക്സീനാണ് കേന്ദ്രം ഓർഡർ നൽകിയിരുന്നത്.
English Summary: Vaccine distribution for private hospitals