ചമോലി ദുരന്തം മഞ്ഞുമലയിടിഞ്ഞ്
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കഴിഞ്ഞ ഫെബ്രുവരി ഏഴിന് 200 പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിനു കാരണം സമീപത്തെ റോണ്ടി കൊടുമുടിയിൽ നിന്നുള്ള മഞ്ഞുമലയിടിച്ചിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മഞ്ഞുമലയിടിഞ്ഞ് 2.7 കോടി ഘന മീറ്റർ പാറയും മഞ്ഞുകട്ടയും റോണ്ടിഗഡ്, ഋഷിഗംഗ, ധൗളിഗംഗ നദികളുടെ താഴ്‌വരയിൽ അടിഞ്ഞു.
മലയിടിച്ചിലിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ മഞ്ഞുപാളികൾ ഉരുകി വെള്ളപ്പൊക്കവുമുണ്ടായി – 53 ശാസ്ത്രജ്ഞരുടെ രാജ്യാന്തര സംഘം പറയുന്നു. ജവാഹർലാൽ നെഹ്റു സർവകലാശാല, ഇൻഡോർ ഐഐടി എന്നിവയിലെ ശാസ്ത്രജ്ഞരും സംഘത്തിലുണ്ടായിരുന്നു.
കനത്ത മഴയിൽ മലമുകളിലെ തടാകം പൊട്ടി പുഴ വഴിമാറിയാണ് അപകടമുണ്ടായതെന്ന ധാരണ ഇതോടെ തിരുത്തപ്പെടുകയാണ്. 20 മീറ്റർ വ്യാസമുള്ള കൂറ്റൻ പാറകൾ വരെ ഒഴുകിമാറി പുഴയോരത്ത് ചിലയിടങ്ങളിൽ 220 മീറ്റർ ഉയരമുള്ള ഭിത്തികൾ രൂപപ്പെട്ടിരുന്നു.
കാലാവസ്ഥാ മാറ്റമാണ് ദുരന്തത്തിനു കാരണമായി സംഘം കണ്ടെത്തിയിട്ടുള്ളത്. മേഖലയിലെ കാലാവസ്ഥാ പ്രവചനത്തിനു വേണ്ട സുപ്രധാനമായ വിവരം നൽകുന്നതാണ് പഠനമെന്ന് നേതൃത്വം നൽകിയ വാഷിങ്ടൻ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ഷീൻ, ശശാങ്ക് ഭൂഷൺ എന്നിവർ പറഞ്ഞു.
Content Highlight: Chamoli disaster