ADVERTISEMENT

പഞ്ചാബ് നാഷനൽ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ ഇന്ത്യയിൽ നിന്നു മുങ്ങിയ മെഹുൽ ചോക്സി ഡൊമീനിക്കയിൽ പിടിയിലായത് എങ്ങനെ ? ചോക്സിയുടെ ഭാര്യയും  അഭിഭാഷകനും ‘ദ് വീക്കി’ന്  നൽകിയ അഭിമുഖങ്ങളിലെ വെളിപ്പെടുത്തലുകൾ

മേയ് 23 ഞായറാഴ്ച വൈകിട്ട് അയൽവാസിയായ ബാർബറ ജറാബിക് എന്ന യുവതിയോടൊപ്പം ഡിന്നറിനായി ആന്റിഗ്വയിലെ വീട്ടിൽ നിന്നു പോയ മെഹുൽ ചോക്സിയെ പിന്നെ വീട്ടുകാർ കണ്ടിട്ടില്ല.  ക്യൂബയിലേക്ക് കടന്നെന്നായിരുന്നു ആദ്യ അഭ്യൂഹം. എന്നാൽ, ഇടികൊണ്ടു വീർത്ത കണ്ണുകളും ചതവേറ്റ ശരീരവുമായി ഡൊമീനിക്കയിൽ ചോക്സി അറസ്റ്റിലായതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.

രണ്ടു വാദങ്ങളാണ്  ഉയർന്നുവന്നത്. 1. ആന്റിഗ്വയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഭയന്ന് ചോക്സി ഡൊമീനിക്കയിലേക്കു മുങ്ങി. 2. ഇന്ത്യൻ പൊലീസ് ചോക്സിയെ ആന്റിഗ്വയിൽ നിന്നു തട്ടിക്കൊണ്ടുപോയി.

‘ദ് വീക്കി’ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചോക്സിയുടെ ഭാര്യ പ്രീതി പറയുന്നതിങ്ങനെ: ചോക്സിയുടെ പ്രഭാതസവാരികളിൽ സഹയാത്രികയായിരുന്ന ബാർബറയ്ക്കൊപ്പം അത്താഴവിരുന്നിരുന്നിനു പോയ ചോക്സിയെ ബാർബറയുടെ വീട്ടിൽ നിന്ന് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയതാണ്. 

ഡൊമീനിക്കൻ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ചോക്സി ആരോപിക്കുന്നത് തട്ടിക്കൊണ്ടുപോയതിൽ ബാർബറയ്ക്കും പങ്കുണ്ടെന്നാണ്. 

ചോക്സിയെ ഇന്ത്യൻ സംഘം ബോട്ടിൽ തട്ടിക്കൊണ്ടുപോയെന്ന ആരോപണം നിഷേധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. സിബിഎ, ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരടങ്ങിയ സംഘം മേയ് ആദ്യം തന്നെ ആന്റിഗ്വയിലെത്തി ചോക്സിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള നയതന്ത്രജോലികൾ പൂർത്തിയാക്കിയിരുന്നു.  ഇന്ത്യയുടെ നീക്കങ്ങൾ ആന്റിഗ്വയിൽ നിന്നാരോ ചോർത്തി ചോക്സിയെ ഡൊമീനിക്കയിലേക്കു കടത്തിയതാണെന്ന് ഇന്ത്യ കരുതുന്നു.

ചോക്സിയെ ഡൊമിനിക്കയിലെ റൂസോയിൽ കോടതിയിൽ നിന്നു വീൽച്ചെയറിൽ പുറത്തേക്കു കൊണ്ടുപോകുന്നു (ഫയൽ ചിത്രം).
ചോക്സിയെ ഡൊമിനിക്കയിലെ റൂസോയിൽ കോടതിയിൽ നിന്നു വീൽച്ചെയറിൽ പുറത്തേക്കു കൊണ്ടുപോകുന്നു (ഫയൽ ചിത്രം).

 ചോക്സി ഡൊമീനിക്കയിൽ അറസ്റ്റിലായതിനെത്തുടർന്നു സിബിഐ ഡിഐജി ശാരദ റൗട്ടിന്റെ നേതൃത്വത്തിലുള്ള  സംഘം ഡൊമീനിക്കയിലെത്തി.  

ചോക്സിയെ തട്ടിക്കൊണ്ടുവരാൻ സർക്കാർ കൂട്ടുനിന്നെന്നാരോപിച്ചു ഡൊമീനിക്കയിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാത്തതിനാൽ നിയമപ്രകാരം ഇന്ത്യയ്ക്കു കൈമാറേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ വാദം. ജൂലൈ 14ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചോക്സിയെ  വിട്ടുകിട്ടുന്നതിനായി നടപടിക്രമങ്ങൾ  പൂത്തിയാക്കുകയാണ് ഇന്ത്യൻ സംഘം.

വിവാഹമോചനം; കുരുക്കഴിക്കാൻ സിബിഐ

മുപ്പത്തഞ്ചാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്നു മെഹുൽ ചോക്സിയുടെ ഭാര്യ പ്രീതി പറയുമ്പോൾ സിബിഐ സംഘം മറ്റൊരു കുരുക്കഴിക്കാനുളള ശ്രമത്തിലാണ്. പ്രീതിയുമായി വിവാഹമോചനം നേടിയതായി 2012ൽ മെഹുൽ അടുപ്പമുള്ളവരോടു പറഞ്ഞിരുന്നു. പങ്കെടുത്ത പല വിരുന്നുകളിലും ഇതാവർത്തിച്ചിട്ടുമുണ്ട്. എന്നാൽ, 2018ൽ ആന്റിഗ്വയിലെത്തിയ പ്രീതി അന്നു മുതൽ ചോക്സിക്കൊപ്പമാണു താമസം.

മുംബൈ ഹൈക്കോടതിയിൽ ഇഡി നൽകിയിരിക്കുന്ന ഹർജിയിൽ ചോക്സിയുടെ വിദേശത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുമതി ലഭിച്ചാൽ പ്രീതിയും ചോക്സിയും തമ്മിലുള്ള ബന്ധത്തിന്റെ നിയമസാധുത നിർണായകമാകും. നിയമപരമായി വിവാഹമോചിതരാണെങ്കിൽ പ്രീതിയുടെ പേരിലേക്ക് മാറ്റിയിട്ടുള്ള ചോക്സിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കഴിയാതെ വരും.

മുംബൈ മുതൽ ഡൊമീനിക്ക വരെ

2018 ഫെബ്രുവരി: സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനു പിന്നാലെ ഇന്ത്യ വിട്ട മെഹുൽ ചോക്സിയടക്കമുളള പ്രതികൾക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ്. സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു.

ഏപ്രിൽ 8: നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയുടെ ജാമ്യമില്ലാ വാറന്റ്.

മേയ് 16 : മെഹുൽ ചോക്സിക്കും ഗീതാഞ്ജലി ഗ്രൂപ്പ് ഉൾപ്പെടെ 17 സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ കുറ്റപത്രം.

ജൂലൈ 27 : ആന്റ്വിഗ്വ പൗരത്വം നിയമാനുസൃതം എടുത്തതെന്ന് ചോക്സി.

ജൂലൈ 30 : ചോക്‌സിയെ തടഞ്ഞുവയ്ക്കാൻ ആന്റിഗ്വയോട് ഇന്ത്യ. ചോക്സിയെ തിരിച്ചയയ്ക്കുന്നതു പരിഗണിക്കാമെന്ന് ആന്റ്വിഗ്വ.

ഡിസംബർ 13: ചോക്സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ്.

2019 ജനുവരി 27: പൗരനായ ചോക്സിയെ ഇന്ത്യയ്ക്കു കൈമാറില്ലെന്ന് ആന്റിഗ്വ.

2021 മേയ് 26: ചോക്സി ഡൊമീനിക്കയിൽ അറസ്റ്റിൽ

മേയ് 27: ചോക്സിയെ ആന്റിഗ്വയിലേക്കു തിരിച്ചയയ്ക്കരുതെന്നും ഇന്ത്യയ്ക്കു തന്നെ കൈമാറണമെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി.

ജൂൺ 2: ചോക്സിയെ കൊണ്ടുവരാൻ എട്ടംഗ ഇന്ത്യൻ സംഘം ഡൊമീനിക്കയിൽ.

ജൂൺ 4: ചോക്സിയുടെ അഭിഭാഷകർ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ വാദം ഒരു മാസത്തേക്കു മാറ്റിവച്ചതിനെ തുടർന്ന് ഇന്ത്യൻ സംഘം മടങ്ങി.

English Summary: Mehul Choksi's wife explain what happens in Antigua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com