കാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ 3 പേരെ അടിച്ചുകൊന്നു
Mail This Article
അഗർത്തല ∙ രാജ്യത്തെ ഞെട്ടിച്ച് കാലിക്കടത്തിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട ആക്രമണവും കൊലയും. കാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ 3 പേരെ ജനക്കൂട്ടം മർദിച്ചുകൊന്നു.
ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ജയദ് ഹുസൈൻ (30), ബിലാൽ മിയാഹ് (28), സൈഫുൽ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സെപഹിജാല ജില്ലക്കാരാണ് മരിച്ച മൂന്നുപേരും.
അഗർത്തലയിലേക്ക് ലോറിയിൽ 5 കാലികളുമായി പോകുകയായിരുന്നു ഇവർ എന്ന് പൊലീസ് പറഞ്ഞു. വാഹനം തടഞ്ഞ അക്രമികൾ ആയുധങ്ങളും മറ്റും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. പൊലീസ് എത്തി മോചിപ്പിച്ച് അഗർത്തല ഗവ. മെഡിക്കൽ കോളജിലെ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ഇവർ മരിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല.
കാലിക്കടത്ത് തടയാൻ ശ്രമിച്ചയാളെ ലോറി കയറ്റി കൊന്നു
വൽസാഡ് (ഗുജറാത്ത്)∙ കാലിക്കടത്ത് തടയാൻ ശ്രമിച്ചയാളെ ലോറി കയറ്റി കൊന്നകേസിൽ 10 പേര്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലേക്ക് കാലികളുമായി പോയ ലോറി തടയാൻ ശ്രമിച്ച ഹർദിക് കൻസാര (29) ആണ് കൊല്ലപ്പെട്ടത്. ധർമപുർ– വൽസാഡ് ദേശീയ പാതയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഎച്ച്പി പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ട ഹർദിക്.
English Summary: 3 lynched in Tripura on suspicion of cattle theft