നടിക്കൊപ്പം ലിവിങ് ടുഗെതര്‍, പീഡനം, ഗർഭം അലസിപ്പിക്കൽ; തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ പീഡനക്കേസിൽ ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എം.മണികണ്ഠനെ (44) ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽനിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോകുകയായിരുന്നു.
തമിഴ് ചിത്രങ്ങളിൽ സഹനടിയായ, ഇന്ത്യയിൽ വേരുകളുള്ള മലേഷ്യൻ സ്വദേശിനിയായ യുവതിയുമായി 2017ലാണു മണികണ്ഠൻ പരിചയത്തിലാകുന്നത്. മലേഷ്യയിൽ നിക്ഷേപം നടത്താനെന്ന പേരിൽ തുടങ്ങിയ സൗഹൃദത്തിനൊടുവിൽ മണികണ്ഠൻ നടിയെ വിവാഹം ചെയ്യാനുള്ള താൽപര്യം അറിയിച്ചു. ഈ വർഷം ഏപ്രിൽ വരെ ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ താൻ മൂന്നു തവണ ഗർഭിണിയായെന്നും നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നും യുവതി ആരോപിച്ചു. മണികണ്ഠൻ നേരത്തെ വിവാഹിതാണ്.
വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
രാമനാഥപുരം എംഎൽഎയും കഴിഞ്ഞ അണ്ണാഡിഎംകെ സർക്കാരിൽ ഐടി മന്ത്രിയുമായിരുന്ന മണികണ്ഠനെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുമായുണ്ടായ തർക്കത്തെ തുടർന്നു 3 വർഷത്തിനു ശേഷം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
English Summary: Rape: Former TN minister arrested